ഉത്തര കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ള എളുപ്പവഴിയാണ് നിർദിഷ്ട തലശേരി-മൈസൂർ പാത. തലശേരി-മൈസൂർ പുതിയ പാതയ്ക്ക് 5000 കോടിയാണ് ചെലവ്. അതായത് കൊച്ചി മെട്രോ നിർമിക്കാൻ ആവശ്യമായത്ര പണം കൊണ്ട് കേരളവും ബാംഗ്ലൂരും കൂടുതൽ അടുക്കുമെന്ന് സാരം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കർണാടകയിലെ മൈസൂർ, കുടക് പ്രദേശങ്ങളിലുള്ളവർ ധാരാളമായി ഈ താവളത്തെ ആശ്രയിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് മുതൽ ആലോചിച്ചു തുടങ്ങിയ തലശേരി-മൈസൂർ പാതയ്ക്ക് വേണ്ടി പണം മുടക്കുന്നത് ഉചിതമായിരിക്കും.
വടക്കൻ കേരളത്തിൽ നിന്ന് രണ്ട് ട്രെയിനുകൾ മാത്രമാണ് ബെംഗളുരുവിനടുത്ത യശ്വന്ത്പുരയിലേക്ക് സർവീസ് നടത്തുന്നത്. ഒരെണ്ണം പാലക്കാട് വഴിയും മറ്റേത് മംഗളുരു വഴിയും. ഇങ്ങനെ വളഞ്ഞു ചുറ്റി യാത്ര ചെയ്യുന്നതിന് പകരം തലശ്ശേരി-കുടക്-മൈസൂർ പാത യാഥാർഥ്യമാക്കിയാൽ ശാശ്വത പരിഹാരമാവും. ബ്രിട്ടീഷ് ഭരണ കാലത്ത് ഇതിനായി പഠനം നടത്തിയതുമാണ്. കേരളവും കേന്ദ്രവും ഭരിക്കുന്നവർ മനസ്സ് വെച്ചാൽ വർഷങ്ങൾക്കകം ഈ പദ്ധതി യാഥാർഥ്യമാക്കാവുന്നതേയുള്ളു.
കേരളത്തിന് മൂന്നും നാലും പാതകൾ നിർമിക്കാൻ കേന്ദ്രം അനുമതി നൽകിയപ്പോൾ തലശേരി- മൈസൂർ പുതിയ പാതയ്ക്കും റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകിയിരുന്നു. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) സമർപ്പിച്ചാൽ അന്തിമ അനുമതി നൽകും. ജപ്പാൻ വായ്പയെടുക്കാനും കേന്ദ്രം അനുമതി നൽകും. കേരളത്തിന് 51 ശതമാനവും, റെയിൽവേക്ക് 49 ശതമാനവും ഓഹരിയുള്ള കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപറേഷനാവും പദ്ധതി നടപ്പാക്കുക. പൂർത്തിയാവാൻ ഏഴ് വർഷമാണ് കണക്കാക്കുന്നത്.
ബേപ്പൂർ-തിരൂർ പാത നിലവിൽ വന്ന 1861 ലെ മെയ് മാസത്തിൽ ബ്രിട്ടീഷ് കമ്പനിയുടെ റെയിൽവേ ലൈൻ മാസങ്ങൾക്കകം കുറ്റിപ്പുറത്തേക്കും നീണ്ടു. തൊട്ടടുത്ത വർഷം സെപ്തംബറിൽ പട്ടാമ്പിയിലേക്കും കോയമ്പത്തൂരിനടുത്ത പോത്തന്നൂരിലേക്കും റെയിൽ പാത വളർന്നതോടെ മദ്രാസിൽ നിന്നുള്ള വെസ്റ്റ് കോസ്റ്റ് ലൈനിന് രൂപമായി. കോഴിക്കോട് നഗരത്തിൽ നിന്ന് പതിനൊന്ന് കിലോ മീറ്റർ അകലെ ബേപ്പൂരിൽ ലൈൻ അവസാനിപ്പിച്ചതിലെ അബദ്ധം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇത് മലബാർ ഡിസ്ട്രിക്ടിന്റെ ആസ്ഥാനമായ കാലിക്കറ്റിലേക്ക് 1888ൽ നീട്ടി. സുഗന്ധ ദ്രവ്യങ്ങളുടെ പ്രധാന വിപണന കേന്ദ്രമായ തലശ്ശേരിയും പടിഞ്ഞാറെ തീരത്ത് അനുദിനം വളരുന്ന തുറമുഖ നഗരമായ മംഗലാപുരവുമായി ഈ പാത ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സായിപ്പ് മനസ്സിലാക്കി. പതിനെട്ടാം നൂറ്റാണ്ടിലെ വെസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ടെർമിനസ് സ്ഥാനം കോഴിക്കോടിന് ഏറെക്കാലം നിലനിർത്താനായില്ല. കഴിഞ്ഞ നൂറ്റാണ്ട് പിറന്നപ്പോൾ പാത കണ്ണൂരും കാഞ്ഞങ്ങാടും കാസർകോടും കുമ്പളയും കടന്ന് മംഗലാപുരത്തെത്തി. കോഴിക്കോട്ടു നിന്ന് മംഗലാപുരത്ത് ആദ്യ യാത്രാ തീവണ്ടിയെത്തിയത് 1907 ൽ.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ റെയിൽ പാതയുടെ ദൈർഘ്യം ഇതിന് ശേഷം ഒരിഞ്ച് പോലും വർധിച്ചിട്ടില്ല. 1956 ലെ ഐക്യ കേരളം നിലവിൽ വന്ന ശേഷം സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ പാത നിർമാണവും ഗേജ് മാറ്റവും വൈദ്യുതീകരണവും കൊണ്ടുപിടിച്ചു നടന്നപ്പോഴാണ് കേരളത്തിന്റെ വടക്കൻ മേഖലയിലെ ആറ് ജില്ലകളിലെ റെയിൽ പാത ഒരു മാറ്റവുമില്ലാതെ തുടരുന്നത്. ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കാതിരുന്നതിനാൽ ഒരു കാലത്തും ഈ പദ്ധതി യാഥാർഥ്യമാവില്ലെന്ന ധാരണയാണ് ഉത്തര കേരളത്തിലുള്ളവർക്ക്.
തലശ്ശേരി-മൈസൂർ പാത യാഥാർഥ്യമാക്കാൻ ഏറ്റവും ഉചിതമായ സമയമാണ് നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ പ്രമുഖരെല്ലാം തലശ്ശേരിക്കാർ. പത്രക്കാർ കണ്ണൂർ ലോബി എന്ന് വിളിക്കുമെങ്കിലും പിണറായിയും കോടിയേരിയും ഇ.പി ജയരാജനും ശൈലജ ടീച്ചറുമെല്ലാം തലേശ്ശരിയുടെ പ്രാന്ത ദേശങ്ങളിൽ നിന്നുള്ളവർ. മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നുള്ളവർ പണ്ടു മുതൽക്കേ മൈസുരു, ബെംഗളുരു നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ്. പിണറായി ഭരണ കാലത്തെ ഏറ്റവും മികച്ച നേട്ടമായി ഈ പദ്ധതിയെ മാറ്റിയെടുക്കാനുമാവും. വിവാദ കൊടുങ്കാറ്റിലകപ്പെട്ട പിണറായി സർക്കാർ ഇക്കാര്യത്തിൽ തീർത്തും നിസ്സഹായരായിരിക്കുകയാണ്. നമുക്ക് ഫുട്പാത്തിന്റേയും പെഡ്‌സ്ട്രിയൻ ക്രോസിന്റേയും ഉദ്്ഘാടനങ്ങൾ കണ്ട് രസിക്കാം. വടക്കേ മലബാറിന്റെ സ്വപ്‌ന പദ്ധതിയെ വിസമരിച്ചേക്കാം.