മൈസൂർ പാക്കും മൈസൂർ പഴവും കേൾക്കാത്ത മലയാളികളുണ്ടാവില്ല. അതു പോലെ ഹൃദ്യമാണ് സഞ്ചാര പ്രിയർക്ക് കർണാടകയിലെ പ്രധാന നഗരമായ മൈസുരു ആയി മാറിയ മൈസൂർ. വടക്കൻ കേരളത്തിൽനിന്ന് ഏറെയൊന്നും യാത്ര ചെയ്യാതെ ഇവിടെയെത്താമെന്നതും അനുകൂല ഘടകമാണ്.
റോഡ് വാഹനങ്ങളിൽ യാത്ര ചെയ്യാനാവാത്തവർക്ക് ട്രെയിനിലും ഇവിടെയെത്താം. മുമ്പൊക്കെ കോയമ്പത്തൂർ, സേലം വഴിയായിരുന്നു യാത്രയെങ്കിൽ ഇപ്പോൾ കണ്ണൂർ, മംഗളുരു വഴിയും എളുപ്പത്തിലെത്താം. മൈസുരു ഇന്ത്യയുടെ വ്യോമഭൂപടത്തിൽ സ്ഥാനം പിടിച്ചതോടെ സമയമില്ലാത്തവർക്കും എളുപ്പം ഇവിടെയെത്താമെന്നായി. ഏത് സീസണിൽ മൈസുരുവിലെത്തിയാലും ധാരാളം ടൂറിസ്റ്റുകളെ കാണാനാവും. ഇന്ത്യയുടെ പരിഛേദം പോലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രികർ എല്ലാ കാലത്തും എത്തിച്ചേരുന്നു. രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ ഏത് നേരത്തും ഈ ചരിത്ര നഗരിയിലേക്ക് സഞ്ചാരികൾ പ്രവഹിക്കുന്നു. അതിഥി മന്ദിരങ്ങളും ഭോജനശാലകളും സദാ നിറഞ്ഞൊഴുകുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ടൂർ ഗൈഡുകളുടെ സങ്കേതമാണ് നൂറ്റാണ്ടുകളുടെ പൈതൃകം അയവിറക്കി കഴിയുന്ന മൈസുരു. ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്നതൊക്കെ അടുത്ത കാലത്ത് കൈവന്ന ബഹുമതിയാണ്.
സംഗതി എന്തായാലും ദക്ഷിണേന്ത്യയിലെത്തുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹണിമൂൺ സംഘങ്ങളുടേയും ഇഷ്ട ലക്ഷ്യമാണ് മൈസുരു. ബെംഗളുരു, കൊടൈക്കനാൽ, ഊട്ടി എന്നീ പ്രധാന കേന്ദ്രങ്ങളുടെ സാമീപ്യവും ഇതിന് ഒരു കാരണമായിരിക്കാം. ഇതെല്ലാം പോയ കാലത്തിന്റെ വസന്ത സ്മൃതികൾ. കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. കോവിഡ് പടർന്നു പിടിച്ച മാർച്ച് മുതൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മൈസുരുവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് ദസറ നാളുകളിൽ ഇതിൽ ഇളവ് അനുവദിച്ചത്. രാവിലെ മുതൽ വൈകുന്നേരം വരെ ടൂറിസ്റ്റുകൾക്ക് കൊട്ടാരത്തിലും മറ്റും പ്രവേശനം അനുവദിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
പിന്നിട്ട വാരത്തിലെ ദസറ പോലൊരെണ്ണം മൈസുരുകാരുടെ ഓർമയിലില്ല. മൈസുരുവിലെ ഏറ്റവും വലിയ ആഘോഷമാണ് ദസറ. 2019ൽ 25 ലക്ഷം പേരെങ്കിലും ദസറ ഘോഷയാത്ര വീക്ഷിക്കാനെത്തിയിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.
മൈസുരുവിൽ ദസറ കാണാൻ പോയവർ അടുത്ത വർഷവും അവിടെ എത്താൻ കൊതിക്കും. അത്രക്ക് മനോഹരമാണ് കർണാടകയുടെ ആഘോഷനാളിൽ ഈ ചരിത്രനഗരം. ദസറയുടെ വർണവെളിച്ചത്തിൽ മൈസൂർ കൊട്ടാരം കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ മൈസൂർ നഗരത്തിന്റെ യഥാർഥ സൗന്ദര്യം ആസ്വദിച്ചിട്ടില്ല. വിജയദശമി ദിനത്തിലാണ് ആഘോഷങ്ങൾ സമാപിക്കുക. മൈസൂർ കൊട്ടാരത്തെ വർണവെളിച്ചങ്ങളിൽ കുളിപ്പിച്ചുനിർത്തുന്നതാണ് ഈ ദിനങ്ങളിലെ പ്രധാന ദൃശ്യവിരുന്ന്. വൈകിട്ട് ഏഴ് മുതൽ രാത്രി പത്ത് വരെ ഒരു ലക്ഷം വർണ ബൾബുകളാണ് ഈ സമുച്ചയത്തെ സ്വപ്ന കൊട്ടാരമാക്കുന്നത്. വർണവെളിച്ചം മിഴിതുറക്കുന്ന രാവുകളിൽ മൈസൂരിന്റെ തെരുവുകളിൽ എത്തിയവർക്ക് ആ ദിനം മറക്കാൻ കഴിയില്ല. വലിയ ഘോഷയാത്ര, സംഗീതം നിറച്ച പകലിരവുകൾ, നൃത്ത നൃത്ത്യങ്ങൾ, പരേഡ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായുള്ള പരിപാടികളാണ്. ദസറയോടനുബന്ധിച്ച് നിത്യേന സന്ധ്യയ്ക്ക് കലാപരിപാടികൾ ആളും ആരവവുമില്ലാതെ കൊട്ടാര അങ്കണത്തിൽ ഈ വർഷവും അരങ്ങേറി.