Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലമുകളിലെ അബ്ദുല്ലക്ക് ഹാസ്യം വോൾഗയിലെ മഞ്ഞുപോലെ

പുനത്തിൽ കുഞ്ഞബ്ദുല്ല മടപ്പള്ളി കോളേജിൽ നിന്ന് ബ്രണ്ണൻ കോളേജിലേക്ക് പോയ വർഷമാണ് ഞാൻ മടപ്പള്ളിയിലെത്തുന്നത്. അദ്ദേഹം അലീഗറിലേക്ക് പോയപ്പോഴാണ് ഞാൻ ബ്രണ്ണനിൽ ചേരുന്നത്. മടപ്പള്ളിയും ബ്രണ്ണനും കുഞ്ഞബ്ദുല്ലയിൽ ചെലുത്തിയ സ്വാധീനം വിവരണാതീതമാണെന്ന് പറയാതിരുന്നുകൂടാ.
കുഞ്ഞബ്ദുല്ലയുടെ ആദ്യത്തെ രണ്ടു കഥകൾ തിക്കോടിയൻ മാസ്റ്ററുടെ കാർമ്മികത്വത്തിൽ കാർട്ടൂണിസ്റ്റ്  ബി.എം ഗഫൂർ നടത്തിയ നിറമാലയിലാണ് സ്ഥലം പിടിച്ചത്. 
വടകര എടോടിയിൽ നല്ല തിരക്കുള്ള ഈ അലോപ്പതി ഡോക്ടറെ കാണാൻ ചെല്ലുമ്പോഴൊക്കെ തിരക്കോട് തിരക്കായതിനാൽ കോഴിക്കോട്ട് വെച്ചാണ് കണ്ടുമുട്ടുക. സ്മാരകശിലകളും മരുന്നും മലമുകളിലെ അബ്ദുല്ലയും വോൾഗയിലെ മഞ്ഞുമൊക്കെ അവാർഡുകൾ വാരിക്കൂട്ടുമ്പോൾ ഓർമ്മകളുടെ കയ്യൊപ്പു ചാർത്താൻ എനിക്ക് അവസരമുണ്ടായി. എന്നുകണ്ടാലും ആദ്യത്തെ രണ്ടു കഥകളെക്കുറിച്ചാണ് ഞാൻ വാചാലനാവുക.
ഒന്നാമത്തെ കഥ ആദ്യത്തെ രോഗിയുടേതാണ്. ബെഞ്ചിൽ കിടത്തിയ വൃദ്ധനെ പരിശോധിക്കാൻ ഗ്രാമീണർ കൂട്ടിക്കൊണ്ടുപോയതാണ് ഡോക്ടറെ. ആള് ക്ലോസായി എന്ന് തോന്നിയപ്പോൾ തിരിച്ചും മറിച്ചും പരിശോധിച്ചു. ആകാംക്ഷയോടെ കാത്തിരുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ സത്യം തുറന്നു പറഞ്ഞു. 
'മരണം'. ഡോക്ടർ പ്രതിഫലമൊന്നും സ്വീകരിക്കാതെ ആർത്തട്ടഹാസങ്ങൾക്കിടയിൽ ഇറങ്ങിനടന്നു.
കുറച്ചുദൂരം എത്തിയപ്പോൾ ഓടിക്കിതച്ചെത്തിയ ഗ്രാമീണൻ പറഞ്ഞു. ഡോക്ടറേ, രോഗിയുടെ കയ്യും കാലും ഇളകുന്നു. 
ഇത്തവണ ഡോക്ടറുടെ നാഡികളാണ് തകർന്നത്. ഓടി രണ്ടാമതും ചെന്നു പരിശോധിച്ചു. ജീവനില്ല. ഉറപ്പുവരുത്തി.
മരണം സ്ഥിരീകരിച്ചു മടങ്ങവെ വീണ്ടും ബന്ധുക്കൾ പാഞ്ഞെത്തി. കൈകാലുകൾ അനങ്ങുന്നു ഡോക്ടർ.
വിദഗ്ധ പരിശോധന നടത്തിയേ ഇനി മടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെ വീണ്ടും ചെന്നു രോഗിയെ കിടത്തിയ ബെഞ്ചിന്നഭിമുഖമായി ഇരുന്നു.
വിദഗ്ധ പരിശോധനയിൽ തെളിഞ്ഞത് ബെഞ്ചിനാണ് അസുഖം എന്നാണ്. വികലാംഗനാണ് ബെഞ്ച്. അത് ഇളകുന്നതാണ് കാലും കയ്യും ഇളക്കുന്നത്.
ബെഞ്ചിന് ആപ്പ് വെച്ചുകൊടുത്തപ്പോൾ രോഗിയുടെ ചലനം നിന്നു.
കഥ വായിച്ചുനിർത്താതെ ചിരിക്കുകയായിരുന്ന തിക്കോടിയൻ പറഞ്ഞത് 'ഇവൻ ആപ്പുവെച്ചത് എനിക്കാണെന്നായിരുന്നു.'
രണ്ടാമത്തെ കഥ ഒരു കുടവയറന്റേതാണ്. എന്തു കഴിച്ചിട്ടും വിശപ്പുമാറാത്ത രോഗി ഡോക്ടറുടെ മുമ്പിൽ കിടന്നു താണുകേണപേക്ഷിച്ചു; ഡോക്ടറേ എന്റെ വിശപ്പു മാറ്റണം.
ഭക്ഷണം ഒന്നും കഴിക്കാറില്ലേ ? ഡോക്ടർ ചോദിച്ചു.
''കഴിക്കാറില്ലെന്നാണോ ? മൂക്കറ്റം ചോറ് തിന്നു പിന്നാലെ വലിയ പിഞ്ഞാണം നാലെണ്ണത്തിൽ കഞ്ഞിയും കഴിച്ചു. വിശപ്പ് മാറുന്നില്ല ഡോക്ടറെ''.
ഡോക്ടർക്ക് രോഗം പിടികിട്ടി.
അദ്ദേഹം ബാഗിൽനിന്ന് ഒരു ഗുളിക എടുത്തുകൊടുത്തു. അത് വയറ്റിൽ ചെന്നാലുള്ള സ്ഥിതിയും വിവരിച്ചു.
''നിങ്ങളുടെ വലിയ കുടലിൽനിന്ന് ചോറും കഞ്ഞിയും ഒറ്റയടിക്ക് ചെറിയ കുടലിലേക്ക് പോവുന്നു. രണ്ടു കുടലിനെയും ബന്ധിപ്പിക്കുന്ന വാൾവിന്റെ തകരാറാണ്. ഈ ഗുളിക വാൾവിലെ കുഴപ്പം തീർക്കും''.
ഗുളിക തിന്നു വിശപ്പ് മാറിയ സന്തോഷത്തോടെ കുടവയറൻ വന്നു.
നിങ്ങൾ പറഞ്ഞതുപോലെ വാൾവിന്റെ കുഴപ്പമാണെന്ന് പിടികിട്ടി.
കഥയുടെ പൊരുൾ കുഞ്ഞബ്ദുല്ല ഒറ്റവാക്കിൽ വിവരിക്കുന്നു; ഗുണപാഠം പോലെ-
''അങ്ങനെ ഒരു വാൾവില്ല
തോന്നലാണ് രോഗം
ഗുളിക വിറ്റാമിനും.'
1973 ൽ സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ സി.പി. ശ്രീധരനാണ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. ആരോടും കടപ്പാടില്ലെന്ന പ്രഖ്യാപനം നടത്തി കുഞ്ഞബ്ദുല്ല മടങ്ങി. പറഞ്ഞതു കുഞ്ഞബ്ദുല്ലയായതുകൊണ്ട് മറുത്തൊന്നും പറയാൻ ആരുമുണ്ടായില്ല.
ബേപ്പൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായപ്പോൾ കോഴിക്കോട്ട് വീണ്ടും കണ്ടുമുട്ടി. ആശുപത്രി ഫലിതങ്ങൾക്കുള്ള അവതാരിക കിട്ടിയില്ലേ എന്നായിരുന്നു അന്വേഷണം. അവതാരിക ഞാൻ മെഡിക്കൽ ഷാപ്പിൽ കൊടുത്തിട്ടുണ്ട്. ഫാർമസിസ്റ്റിനേ അത് വായിക്കാനാവൂ എന്ന് ഞാൻ.
'കൺസൾട്ടിംഗ് ഫീസ് തന്നില്ലെങ്കിൽ ഇങ്ങനെയിരിക്കും. എന്നാലും തകഴിയെപോലെ പിശുക്കനൊന്നുമല്ല ഞാൻ. സംശയമുണ്ടെങ്കിൽ രാമദാസൻ വൈദ്യരോട് ചോദിച്ചാൽ മതി'. എന്നായിരുന്നു ഉത്തരം.
 

Latest News