കുഞ്ഞമ്മദ് വാണിമേല്‍
സ്മാരകശിലകളിലെ ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ പുനത്തിലിന്റെ ശക്തമായ കഥാപാത്രമാണ്. എല്ലാം കൊണ്ടും മലയാളസാഹിത്യത്തിലെ ഖാൻ ബഹദൂറായിരുന്നു പുനത്തിൽ.
ഇപ്പോൾ ഇതാ പ്രിയമക്കളുടെ സ്‌നേഹ തണലിൽ ജീവിക്കവേ അദ്ദേഹം വിട പറഞ്ഞിരിക്കുന്നു. വിജയകരമായ സർഗ്ഗ ജീവിതം പൂർത്തീകരിച്ചശേഷം.
വലുതായാൽ നീ ആരാകും എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന എല്ലാ കുട്ടികളേയും പോലെ ഒരു കുട്ടി തന്നെയായിരുന്നു പുനത്തിൽ കുഞ്ഞബ്ദുല്ലയും.
കുട്ടിക്കാലം കളികളിൽ മുഴുകിപ്പോയി. യൗവ്വനം ഉറക്കത്തിൽ ലയിച്ചുപോയി. ബോധം വരുമ്പോൾ അതാ ജീവിതത്തിന്റെ രാത്രി എത്തിയിരിക്കുന്നു -ആത്മകഥാ പരമായ പുസ്തകത്തിൽ ജീവിച്ചു തീർത്ത ജീവിതത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞ കാര്യമാണത്. പലരും കരുതുന്നതുപോലെ അദ്ദേഹം ഒരു നിഷേധിയോ മതവിരുദ്ധനോ ആയിരുന്നില്ല. മതത്തിന്റെ അതിർവരമ്പുകളിൽ ജീവിക്കാൻ തനിക്കാവാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെയെന്നാണ് അദ്ദേഹം എപ്പോഴും തുറന്ന് പറഞ്ഞിരുന്നത്.
ഭാഷയിലും ശൈലിയിലും വേറിട്ട വഴിയിൽ സഞ്ചരിച്ചത് പോലെ അദ്ദേഹത്തിന്റെ ജീവിത വഴിത്താരയും വേറിട്ടതായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പിൻഗാമി എന്ന് എം. മുകുന്ദൻ നൽകിയ വിശേഷണം ഏറെ ചേരുമെന്ന് രണ്ടു പേരുടെയും സർഗ്ഗ ജീവിതം കണ്ടവർക്ക് തോന്നുക സ്വാഭാവികം.
മതത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും കലയിലുമെല്ലാം അദ്ദേഹം സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിച്ചു. മുസ്‌ലിം രാഷ്ട്രീവും മത ജീവിതവുമൊക്കെ അദ്ദേഹം എന്തുമാത്രം ആഴത്തിൽ പഠിച്ചിരുന്നുവെന്ന് ജീവിതം പഠിക്കുമ്പോഴറിയാൻ സാധിക്കും. ഫറോക്കിൽ നടന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ സമ്മേളനത്തിൽ വൈക്കം മുഹമ്മദ് ബഷീർ മഹാ സദസിനെ പ്രിയപ്പെട്ട കാക്കമാരെ, കാക്കാത്തികളെ ... എന്ന് അഭിസംബോധന ചെയ്ത് പ്രസംഗം തുടങ്ങിയത് പലരുടേയും ഓർമ്മയിൽ ഇപ്പോഴുമുണ്ടാകും. മുസ്‌ലിം സമൂഹം കൈവരിക്കേണ്ട സാംസ്‌കാരിക വൈജ്ഞാനിക പുരോഗതിയെപ്പറ്റിയായിരുന്നു ബഷീർ അന്ന് തല പിളർക്കുന്ന ഭാഷയിൽ പറഞ്ഞത്. പുനത്തിലിനെയും ഇതുപോലുള്ള വേദികളിലെത്തിച്ചിരുന്നുവെങ്കിൽ ഇതുപോലേയൊക്കെതന്നെയാകും പറയുകയും പെരുമാറുകയും ചെയ്യുക എന്ന് പലപ്പോഴും തോന്നീട്ടുണ്ട്. സ്വയം വിമർശനപരമായ ഇടപെടൽ.
അത്യുന്നതമായ സർഗ്ഗ ജീവിതം കൊണ്ട് തന്റെ കാലത്ത് ജീവിച്ച പ്രതിഭകളെപ്പോലും പുനത്തിൽ കൈയ്യിലിട്ടമ്മാനമാടി- ബഷീറിന് സമാനമായി. സാഹിത്യത്തിലെ മഹാ വിഗ്രഹങ്ങളായി ആളുകൾ പൂജിക്കുന്നവരെപ്പോലും തുറന്ന് കാണിക്കാൻ പുനത്തിലിന് ഒരു മടിയുമുണ്ടായിരുന്നില്ല. പുനത്തിലിന്റെ വാക്മഴു വീണപ്പോൾ അവരൊക്കെ എന്ത് പരുവത്തിലായെന്ന് സർഗ്ഗ കേരളം പലപ്പോഴും കണ്ടതാണ്.
ഇന്ത്യയുടെ നവോഥാന ശിൽപ്പികളിലൊരാളായ ജവഹർ ലാൽ നെഹ്‌റുവിനെ ആയിത്തി തൊള്ളായിരത്തി അറുപതുകളിൽ കണ്ട കാര്യം പുനത്തിൽ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ഇന്ത്യൻ ദേശീയ നേതാവിനോടദ്ദേഹം വെച്ചു പുലർത്തിയ സ്‌നേഹ ബഹുമാനം ആ കാലത്തോടും രാഷ്ട്രീയത്തോടും വെച്ചു പുലർത്തിയ ആത്മ ബന്ധം കാണിക്കുന്നതാണ്. ദൽഹിയിലെ സ്‌പെൻസർ ആന്റ് കമ്പനിയിൽ നെഹ്‌റു ഇന്ദിരാ പ്രിയദർശിനിയോടും,രണ്ടു കുട്ടികളോടുമൊപ്പം സാധാരണക്കാരനെ പോലെ വരുന്ന ഭാഗം വിവരിച്ചശേഷം പുനത്തിൽ ഇങ്ങിനെ എഴുതുന്നു -45 കോടി ഭാരതീയരുടെ ഭാഗധേയം നിർണയിക്കുന്ന ആ പ്രതിഭയെ കോണാട്ട് പ്ലേസിലെ ജനം ആദരവോടെ നോക്കി നിന്നു.
നെഹ്‌റു സർ സയ്യിദ് അഹമദ് ഖാന്റെ രാഷ്ട്രീയത്തോട് വെച്ചു പുലർത്തിയ നിലപാട് പറയുന്ന ഘട്ടമെത്തിയപ്പോൾ പുനത്തിലിലെ രാഷ്ട്രീയ ഉൾക്കാഴ്ച വെളിവാകുന്നത് കാണാം. സർസയ്യിദ് അഹമദ്ഖാനെ നെഹ്‌റു ഒരിക്കലും അംഗീകരിച്ചിരുന്നില്ല. കാരണം അഹ്മദ് ഖാൻ ദേശീയ വാദിയായിരുന്നില്ല എന്നതു തന്നെ. ആദ്യം വിദ്യാഭ്യാസം, പിന്നീട് സ്വാതന്ത്ര്യം അതായിരുന്നു ഖാന്റെ നിലപാട്. വിദ്യാഭ്യാസമില്ലാത്ത ജനതക്ക് സ്വാതന്ത്ര്യം വേണ്ടവിധം സംരക്ഷിക്കാനാവില്ലെന്ന ഖാന്റെ വാദംദേശീയ വാദിയായ നെഹ്‌റുവിന് ഒരിക്കലും അംഗീകരിക്കാനാകുമായിരുന്നില്ല. പിന്നീട് ഈ എതിർപ്പ് നിലനിൽക്കെ തന്നെ അലിഗറിൽ വന്ന് പ്രസംഗിച്ച നെഹ്‌റുവിനെ പുനത്തിൽ ഓർത്തെടുക്കുന്നതിങ്ങനെയാണ്- അലിഗറിൽ വന്ന നെഹ്‌റു മനോഹരമായി പ്രസംഗിച്ചു. പക്ഷെ അഹമദ് ഖാനെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല, ആ പേരു പോലും ഉച്ചരിച്ചില്ല. അതാണ് പണ്ഡിറ്റ് ജി. അങ്ങിനെയാണദ്ദേഹത്തിന്റെ ഡിപ്ലമസി.
അടുത്ത കാലത്ത് മരിച്ചു പിരിഞ്ഞ ഗൾഫ് ബിസിനസ് പ്രമുഖൻ കമാൽ ഹാജിയുമായുള്ള അടുപ്പ കാലത്താണ് കുഞ്ഞബ്ദുല്ലയിലെവിടെയോ ഒളിഞ്ഞു കിടന്ന മത ആത്മീയ വ്യക്തിത്വം പൂർണമായി പുറത്ത് വന്നത്. അബൂദാബിയിൽ ഒരു പള്ളിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കാര്യം ആത്മ കഥയിൽ അദ്ദേഹം എഴുതുന്നുണ്ട്. '' അന്ന് രാത്രി പള്ളിയിൽ കിടന്നാണ് ഉറങ്ങിയത്. ജീവിതത്തിൽ ആദ്യമായി ഒരു ദേവാലയത്തിനകത്ത് കിടന്നുറങ്ങാൻ ദൈവം സഹായിച്ചു. ദൈവത്തിന് സ്തുതി.
ഹൃദയഭാഗം ഭൂമിയോടടുപ്പിച്ചു ചരിഞ്ഞു കിടക്കാനും, കാലുകൾ ഒന്നിനു മീതെ ഒന്നായി വെച്ച് ഇടതു കൈയിൽ തലയെ വിശ്രമിപ്പിക്കാനും കമാൽ സാഹിബ് ഉപദേശിച്ചു. മറ്റനുഷ്ഠാനങ്ങളും അദ്ദേഹം പറഞ്ഞു തന്നു.
ദൈവത്തിന്റെ സാന്നിധ്യം അന്ന് ഞാനറിഞ്ഞു. മതി; ജീവിതത്തിൽ ഒരു ദിവസമാണെങ്കിൽ ഒരു ദിവസം. അതു മതി. അതുതന്നെ ധാരാളം.''
കൃത്യമായ മത ജീവിതം തനിക്കസാധ്യമായതു കൊണ്ട് മാത്രം ആ വഴി തെരഞ്ഞെടുത്തില്ല എന്ന വാക്കുകൾക്ക് പുനത്തിലിന്റെ ഇതുപോലുള്ള നിരവധി വെളിപ്പെടുത്തലുകൾ സാക്ഷ്യം.
എഴുത്തിനൊപ്പം കൊണ്ടു നടന്ന ചികിത്സ എന്ന തൊഴിലിലും അദ്ദേഹം വേറിട്ട വ്യക്തിത്വം വെച്ചു പുലർത്തി. മാതൃഭൂമിക്ക് വേണ്ടി പതിമൂന്ന് വർഷം ആരോഗ്യ പംക്തി കൈകാര്യം ചെയ്തപ്പോൾ അത് തെളിയിച്ചു. അലോപ്പതി ചികിത്സയിൽ അത്യാവശ്യമായ ചില മരുന്നുകളുടെ പേരെഴുതിയശേഷം ഇത് മാത്രമാണ് ചികിത്സക്കാവശ്യമെന്നും മറ്റുള്ളവയെല്ലാം വെറുതെ കച്ചവടത്തിനായി ചെലവാക്കുന്നതാണെന്നും തുറന്നെഴുതി വൈദ്യ കച്ചവടക്കാരെ പ്രകോപിപ്പിച്ചു.
പൊതു സമൂഹം എഴുത്തുകാരനിൽനിന്ന് ചില മഹത്വങ്ങളൊക്കെ ആഗ്രഹിക്കുണ്ട്. അതൊന്നും വകവെച്ചു കൊടുക്കാൻ പുനത്തിൽ തയ്യാറായിരുന്നില്ല. അതു തന്നെയായിരുന്നു ജനത്തിന്റെ പരാതി. ഈ പരാതികളൊന്നും പുനത്തിലിന് പ്രശ്‌നമേ ആയിരുന്നില്ല. എനിക്ക് എന്റെ വഴി എന്നതായിരുന്നു ഉടനീളമുള്ള നിലപാട്. എതിർപ്പ് കൂടുന്തോറും ഈ കാര്യത്തിലുള്ള പ്രകടനപരത വർദ്ധിച്ചു കൊണ്ടിരുന്നു. മതാത്മക സമൂഹവുമായുള്ള കലഹത്തിന്റെ ഇടം ഇവിടെയായിരുന്നു. സമൂഹത്തെയായിരുന്നില്ല, വ്യക്തിയെയായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്.
മലയാളികൾക്കിടയിൽ പലപ്പോഴും കണികാണാൻ കിട്ടാത്ത നല്ല പെരുമാറ്റങ്ങളുടെ ചലിക്കുന്ന ഒരുദാഹരണമായിരുന്നു അദ്ദേഹമെന്നാണ് പ്രമുഖ യുവ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുനത്തിലിനെ ഓർക്കുന്നത്. തിന്നുമ്പോൾ, കുടിക്കുമ്പോൾ, അപരനോട് സംസാരിക്കുമ്പോൾ എല്ലാം എങ്ങനെ മനുഷ്യാന്തസ്സ് ഒട്ടും ബലപ്രയോഗമില്ലാതെ പ്രസരിപ്പിക്കാം എന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു എന്ന് സുഭാഷ് എഴുതുന്നു.
പ്രസന്നമായ ഈ സ്വഭാവം അദ്ദേഹം പല നാടും നാട്ടുകാരെയും കണ്ടും പരിചയിച്ചും നേടിയെടുത്തതാണ്. ഇക്കാര്യങ്ങളിൽ ഗുരുതുല്യരുടെ ഉപദേശം അദ്ദേഹം കേട്ടു. മഹാനായ സാക്കിർ ഹുസൈൻ അലിഗർ മുസ്‌ലിം യൂനിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്നപ്പോൾ സെക്രട്ടറിയായിരുന്ന ആദ്യകാല കമ്യൂണിസ്റ്റ് ഇസ്ഹാഖ് സാഹിബ് ഒരിക്കൽ പുനത്തിലിനെ ഇങ്ങിനെ ഉപദേശിച്ചു- കഴിയുന്നതും ഉത്തരേന്ത്യൻ സുഹൃത്തുക്കളുമായി സഹവാസം ഉണ്ടാക്കുക. മലയാളി കമ്പനി കഴിയുന്നത്ര ഉപേക്ഷിക്കുക. ഹിന്ദിക്കാരോടുകൂടി നടന്നാൽ മാനേഴ്‌സ് പഠിക്കാം. ഇംഗ്ലീഷും ഹിന്ദിയും സംസാരിച്ചു പഠിക്കാം.
നല്ല വ്യക്തികളെ തേടിപ്പോകുന്ന പുനത്തിലിനെ ആത്മകഥയിൽ പലേടത്തും കാണാം. അവരിൽ നിന്നദ്ദേഹം വിലപ്പെട്ട ഉപദേശങ്ങൾ സ്വീകരിച്ചു. പ്രൊഫ.എം.എൻ. വിജയന്റെ ഉപദേശം കേട്ടാണ് അദ്ദേഹം മെഡിസിന് പഠിക്കുന്ന കാര്യം ഉറപ്പിച്ചത്. ''കുഞ്ഞബ്ദുല്ല മെഡിക്കൽ കോളേജിൽ ചേർന്നോളൂ. ഒരു ഡോക്ടറായി തിരിച്ചു വരൂ. ഒരുപാട് കഥകൾ എഴുതാനാവും. '' വിജയൻ മാഷ് അന്ന് പുനത്തിലിനോട് പറഞ്ഞതങ്ങിനെയായിരുന്നു. പിൽക്കാലത്ത് അത് തന്നെ സംഭവിച്ചു. ആധുനികതക്കു മുമ്പും ശേഷവുമുള്ള കാലത്തേയും ദേശത്തെയും അദ്ദേഹം സർഗ്ഗവൈഭവം കൊണ്ട് കൂട്ടിച്ചേർത്തു. കോഴിക്കോടിന്റെ രണ്ടാം വൈക്കം മുഹമ്മദ് ബഷീറായി തലയെടുപ്പോടെ എഴുന്നേറ്റു നിന്നു- സ്മാരകശിലകളിലെ ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ പുനത്തിലിന്റെ ശക്തമായ കഥാപാത്രമാണ്. എല്ലാം കൊണ്ടും മലയാളസാഹിത്യത്തിലെ ഖാൻ ബഹദൂറായിരുന്നു പുനത്തിൽ.
ഇപ്പോൾ ഇതാ പ്രിയമക്കളുടെ സ്‌നേഹ തണലിൽ ജീവിക്കവേ അദ്ദേഹം വിട പറഞ്ഞിരിക്കുന്നു. വിജയകരമായ സർഗ്ഗ ജീവിതം പൂർത്തീകരിച്ച ശേഷം.