Sorry, you need to enable JavaScript to visit this website.

ബംഗ്ലദേശിലെ റോഹിംഗ്യ ക്യാമ്പുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം കൊഴുക്കുന്നു

കോക്‌സ് ബസാർ- മ്യാൻമറിൽ നിന്നും ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ട ആറു ലക്ഷത്തിലേറെ റോഹിംഗ്യ അഭയാർത്ഥികളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്നത്. ഈ ക്യാമ്പുകളിലെ ദാരിദ്ര്യവും മോശം ജീവിത, സുരക്ഷാ സാഹചര്യങ്ങളും ചൂഷണം ചെയ്ത് പെൺവാണിഭം കൊഴുക്കുന്നതായാണ് പുതിയ റിപ്പോർട്ട്. ഭക്ഷണത്തിനും വെള്ളത്തിനും മറ്റു സംവിധാനങ്ങൾക്കുമായി ഒരു മാർഗവുമില്ലാതെ കഷ്ടപ്പെടുന്ന അഭയാർത്ഥികൾ ജീവിക്കാൻ എന്തിനും തയാറായ അവസ്ഥയിലാണ്. ഇതു മുതലെടുത്താണ് രഹസ്യ പെൺവാണിഭ സംഘങ്ങൾ ബംഗ്ലാദേശിലെ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

അഭയാർത്ഥി ക്യാമ്പുകൾ കേന്ദ്രീകരിച്ചിരിക്കുന്ന കോക്‌സ് ബസാർ ജില്ലയിലെ കുടുപലോങിലാണ് ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പുള്ളത്. 'ഇവിടെ കാലങ്ങളായി കഴിയുന്ന അഭയാർത്ഥികൾ പലരും ദീർഘകാലമായി ലൈംഗിക തൊഴിലാളികളായി മാറിയിരിക്കുന്നു. എന്നാൽ ഈയിടെ ഉണ്ടായ അഭയാർത്ഥികളുടെ വൻ ഒഴുക്ക് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഇവരും ഈ വലയിൽ കുടുങ്ങാനുള്ള സാധ്യത ഏറെയാണ്,' റോയിട്ടേഴ്‌സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ തന്നെ മൂന്നു ലക്ഷത്തോളം റോഹിംഗ്യ അഭയാർത്ഥികളാണ് വിവിധ ക്യാമ്പുകളിലായി ബംഗ്ലദേശിൽ ഉണ്ടായിരുന്നത്. ഓഗസ്റ്റിൽ മ്യാൻമറിൽ സൈനികാതിക്രമം രൂക്ഷമായതിനെ തുടർന്ന് വീണ്ടും മൂന്നു ലക്ഷത്തോളം അഭയാർത്ഥികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. ഇവരേയും നിലവിലുള്ള ക്യാമ്പുകളിൽ തന്നെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ എത്തിയ പുതിയ സ്ത്രീകളിലും പെൺകുട്ടികളിലുമാണ് പെൺവാണിഭ സംഘക്കാരുടെ കണ്ണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
 

Latest News