കൊണ്ടോട്ടി-കരിപ്പൂർ വിമാന അപകടത്തിന് വിമാന കമ്പനിക്കും യാത്രക്കാർക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം. 378.83 കോടി രൂപ വിമാന കമ്പനിക്കും 282.49 കോടി യാത്രക്കാർക്കുമായി നൽകും. ഇന്ത്യൻ ഇൻഷൂറൻസ് കമ്പനികളും ആഗോള ഇൻഷൂറൻസ് കമ്പനികളും ചേർന്നാണ് നഷ്ടപരിഹാര തുക കൈമാറുക. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകയാണ് കരിപ്പൂർ വിമാന അപകടത്തിന് ലഭ്യമാകുന്നത്.
വിവിധ ഇൻഷൂറൻസ് കമ്പനികളുടെ കൂട്ടായ്മയാണ് എയർ ഇന്ത്യക്ക് ഇൻഷൂറൻസ് തുക നൽകുക. ഇതിൽ പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയാണ് പ്രാഥമിക ഇൻഷൂററായുള്ളത്.
ഇൻഷൂർ ക്ലൈമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ മൂന്നര കോടി ന്യൂ ഇന്ത്യാ ഇൻഷൂറൻസ് നൽകിയിട്ടുണ്ട്. ശേഷിക്കുന്ന തുക വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം കൈമാറും.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ദുബായിൽനിന്ന് 190 പേരുമായി എത്തിയ എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ ലാൻഡിംഗിനിടെയാണ് 35 അടി താഴ്ചയിലേക്ക് വീണത്. സംഭവ ദിവസം രണ്ട് വൈമാനികരടക്കം 18 പേർ മരിച്ചു. പിന്നീട് ചികിൽസയിൽ കഴിയുന്നതിനിടെ മൂന്ന് പേർകൂടി മരിച്ചതോടെ മരണ സംഖ്യ 21 ആയി. അപകടത്തിൽ പരിക്കേറ്റ അവസാന യാത്രക്കാരൻ ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രി വിട്ടത്. കരിപ്പൂരിൽ തകർന്ന വിമാനം നീക്കൽ നടപടികൾ പൂർത്തിയായി വരികയാണ്. വിമാനത്തിന്റെ ചിറകുകൾ, എൻജിൻ, ഇന്ധന ടാങ്ക്, കോക്പിറ്റ് ഭാഗങ്ങളെല്ലാം പ്രത്യേകം വേർപെടുത്തിയാണ് അപകട സ്ഥലത്ത് നിന്ന് മാറ്റിയത്. അപകടത്തിൽ പെട്ട സ്ഥലത്ത് നിന്ന് 500 മീറ്റർ അകലേക്കാണ് തകർന്ന വിമാനം മാറ്റുന്നത്.