ജിദ്ദ - ഏഴു മാസം നീണ്ട ഇടവേളക്കുശേഷം വിദേശ തീര്‍ഥാടകരെ വഹിച്ചുള്ള ആദ്യ വിമാനം നാളെ ജിദ്ദ കിംഗ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിര്‍ത്തിവെച്ച ഉംറയും സിയാറത്തും പടിപടിയായി പുനരാരംഭിക്കുകയാണ്. മൂന്നാം ഘട്ടത്തിലാണ് വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുന്നത്. നാളെ മുതല്‍ ദിവസം 20,000 പേര്‍ക്കു വീതം ഉംറ അനുമതി ലഭിക്കും.
ഈ മാസം നാലിന് ആരംഭിച്ച ഒന്നാം ഘട്ടത്തിലും പതിനെട്ടിന് ആരംഭിച്ച രണ്ടാം ഘട്ടത്തിലും സൗദി അറേബ്യക്കകത്തു നിന്നുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ഉംറ, സിയാറത്ത് അനുമതി നല്‍കിയിരുന്നത്. ആദ്യ ഘട്ടത്തില്‍ ഉംറ അനുമതി മാത്രമാണ് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലെ റൗദ ശരീഫില്‍ സിയാറത്ത് നടത്താനും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും പെര്‍മിറ്റ് അനുവദിച്ചു തുടങ്ങി.
തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും ജിദ്ദ എയര്‍പോര്‍ട്ടില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹജ്, ഉംറ മന്ത്രാലയവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ഉറപ്പാക്കുന്നതിന്, തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം വ്യവസ്ഥകളും മാനദണ്ഡങ്ങളും ബാധകമാക്കിയിട്ടുണ്ട്.
രാജ്യത്തെത്തുന്നതു മുതല്‍ ഉംറയും സിയാറത്തും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെയുള്ള കാലത്ത് മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് ഉംറ തീര്‍ഥാടകരോട് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് മൂന്നു ദിവസം ഹോട്ടലുകളില്‍ ഐസൊലേഷന്‍ നിര്‍ബന്ധമാണ്. പതിനെട്ടു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ള വിദേശികള്‍ക്കാണ് ഉംറ തീര്‍ഥാടന കര്‍മം നിര്‍വഹിക്കാന്‍ അനുമതിയുള്ളത്. കൊറോണ വൈറസ് മുക്തരാണെന്ന് തെളിയിക്കുന്ന പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ട് തീര്‍ഥാടകര്‍ ഹാജരാക്കണം. സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആര്‍ പരിശോധനക്കുള്ള സാമ്പിള്‍ ശേഖരിക്കേണ്ടത്.
ഭക്ഷണം ഉള്‍പ്പെടെ മൂന്നു ദിവസത്തെ ഐസൊലേഷന്‍ അടക്കമുള്ള താമസം, എയര്‍പോര്‍ട്ടുകളില്‍ നിന്ന് താമസസ്ഥലത്തേക്കും തിരിച്ചും യാത്രാസൗകര്യം, സമഗ്ര ഇന്‍ഷുറന്‍സ്, താമസസ്ഥലത്തു നിന്ന് ഹറമിലേക്കും മീഖാത്തിലേക്കുമുള്ള ഗതാഗത സൗകര്യം അടക്കമുള്ള ഫീല്‍ഡ് സേവനങ്ങള്‍, ഓരോ ഗ്രൂപ്പിനും ഒരു ഗൈഡ് എന്നീ സേവനങ്ങള്‍ തീര്‍ഥാടകര്‍ക്കുള്ള പാക്കേജില്‍ നിര്‍ബന്ധമാണ്.