വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച    സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍

ചെന്നൈ-സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍. സാമുവല്‍ ജയ്‌സുന്ദര്‍ എന്നയാളാണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന സംഭവങ്ങളെ തുടര്‍ന്നാണ് അറസ്റ്റ്. വിദ്യാര്‍ത്ഥിനിയുടെ പരാതിക്ക് പിന്നാലെ നിരവധി പേരാണ് സമാന പരാതികളുമായി എത്തിയിരിക്കുന്നത്. 2011 മുതല്‍ 2015 വരെ സാമുവല്‍ ജയ്‌സുന്ദര്‍ എന്ന സുവിശേഷ പ്രാസംഗികന്‍ അശ്ലീല സന്ദേശം അയച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടിരുന്നത്. കോയമ്പത്തൂര്‍ പോലീസാണ് സാമുവല്‍ ജയ്‌സുന്ദറെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ബൈബിള്‍ ക്ലാസുകളില്‍ പങ്കെടുക്കാനായി എത്തിയ വിദ്യാര്‍ഥിനിയോടായിരുന്നു സുവിശേഷ പ്രാസംഗികന്റെ  ഇത്തരത്തിലുള്ള പ്രവര്‍ത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ  റിപ്പോര്‍ട്ട് ചെയ്തത്. തന്റേതടക്കം ചില പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ ഇയാള്‍ കരസ്ഥമാക്കിയതായാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. ആദ്യം ഫേസ്ബുക്കിലൂടെയായിരുന്നു അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.
ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സംഘടനയായ സ്‌ക്രിപ്ചര്‍ യൂണിയന്റെ ഭാഗമാണ് സാമുവല്‍. ഈ മാസം ആദ്യമാണ് ചെന്നൈ പോലീസ് സാമുവല്‍ ജയ്‌സുന്ദര്‍, റൂബന്‍ ക്ലെമന്റ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്തവരടക്കം നിരവധി സത്രീകള്‍ സാമുല്‍ ജയ്‌സുന്ദറിനെതിരെ പരാതിയുമായി എത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് പോക്‌സോ നിയമം അനുസരിച്ചാണ്.
 

Latest News