Sorry, you need to enable JavaScript to visit this website.

അമിത് ഷായെ കണ്ടതിനു പിന്നാലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ "ആശങ്ക" പ്രകടിപ്പിച്ച് ഗവര്‍ണര്‍

ന്യൂദല്‍ഹി- ആഭ്യന്തര മന്ത്രി അമിത് ഷായുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത സര്‍ക്കാരിനെതിരെ രംഗത്ത്. ബംഗാളില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജി പോലീസ് ഭരണമാണ് നടത്തുന്നതെന്നും ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെയാണെന്നും രാഷ്ട്രീയ അക്രമങ്ങള്‍ നിത്യസംഭവമായിരിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ദല്‍ഹിയില്‍ അമിത് ഷായെ കണ്ടതിനു ശേഷം ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആറു മാസത്തിനു ശേഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബംഗാളില്‍ ബിജെപി സര്‍ക്കാരിനെതിരെ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഗവര്‍ണര്‍ വീണ്ടും ആവര്‍ത്തിച്ചത്. 

സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത രാഷ്ട്രീയ പ്രതികാരം തീര്‍ക്കലും ക്രൂരമായ കൊലപാതകങ്ങളുമാണ് ബംഗാളില്‍ നടക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഈ ആരോപണങ്ങലെല്ലാം ഗവര്‍ണര്‍ ധന്‍കര്‍ ട്വീറ്റുകളിലൂടെയും കൊല്‍ക്കത്തയിലെ വാര്‍ത്താ സമ്മേളനങ്ങളിലൂടേയും ആവര്‍ത്തിച്ചു കൊണ്ടിരുന്നതാണ്. എന്നാല്‍ ആദ്യമായാണ് തെരഞ്ഞെടുപ്പുമായി ഗവര്‍ണര്‍ ഈ ആരോപണങ്ങളെ ബന്ധപ്പെടുത്തി ഉന്നയിച്ചത്. പോലീസിനെ ഉപയോഗിച്ചാണ് ഭരണം നടത്തുന്നത്. ഇത് അനുവദനീയമല്ല. പോലീസ് സ്റ്റേഷനുകളെ ക്യാംപയിന്‍ ഓഫിസുകളാക്കാന്‍ അനുവദിക്കാനാവില്ല. ഗവര്‍ണര്‍ എന്ന പദവിയോട് സത്യസന്ധത പുലര്‍ത്താന്‍ ചുരുങ്ങിയത് ഇതാണ് എനിക്കു ചെയ്യാനുള്ളത്. രാഷ്ട്രീയത്തില്‍ ഞാന്‍ പങ്കാളിയല്ല. ആര് തെരഞ്ഞെടുക്കപ്പെട്ടാനും അതെന്റെ വിഷയമല്ല. എന്നാല്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നത് എന്റെ ആശങ്കയാണ്. ഭരണം എങ്ങനെ നടക്കുന്നുവെന്നതും എന്റെ വിഷയമണ്. ഭരണം നിയമവാഴ്ച അനുസരിച്ചല്ലെങ്കില്‍ എനിക്ക് ആശങ്കയുണ്ട്- ഗവര്‍ണര്‍ പറഞ്ഞു. 

ദല്‍ഹിയില്‍ ഗവര്‍ണര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തെറ്റാതയും നിഗൂഢവും രാഷ്ട്രീയ പ്രേരിതവുമായാണ് ഗവര്‍ണ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പാര്‍ട്ടി പ്രതികരിച്ചു. പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചെന്നാണ് അദ്ദേഹത്തിന്റെ പരാതി. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യമോ? ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാര്യത്തിലാണ് ആശങ്ക. അദ്ദേഹം സ്വന്തം പദവിയുടെ വിലകുറയ്ക്കുകയാണ്- തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. ഗവര്‍ണര്‍ ബിജെപിയുടെ ലൗഡ് സ്പീക്കറായി മാറിയിരിക്കുകയാണെന്ന് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

സിപിഎമ്മും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാന പ്രശനങ്ങളുണ്ടെന്ന കാര്യം വിസമ്മതിക്കുന്നില്ല. മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച് ഭരണം നടത്തുന്നെന്ന അഭിപ്രായത്തേയും തള്ളുന്നില്ല. എന്നാല്‍ ഗവര്‍ണര്‍ക്ക് ഒരു ലക്ഷ്മണ രേഖയുണ്ട്. ഒരു വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് പരസ്യമായി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാരിനെ അവഹേളിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല- സിപിഎം എംഎല്‍എ സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.
 

Latest News