Sorry, you need to enable JavaScript to visit this website.

വായുമർദം കുറഞ്ഞു; പറന്നുയർന്ന  ഷാർജ വിമാനം കരിപ്പൂരിൽ തിരിച്ചിറക്കി

കൊണ്ടോട്ടി - കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പറന്നുയർന്ന വിമാനത്തിന് വായുമർദദം കുറഞ്ഞതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ പുലർച്ചെ 3.10 ന് 165 യാത്രക്കാരും അഞ്ച് ജീവനക്കാരുമടക്കം 170 പേരുമായി ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിനാണ് പറന്നുയർന്ന് 7000 അടി മുകളിലെത്തിയപ്പോൾ സാങ്കേതിക തകരാർ കണ്ടത്.
വിമാനത്തിന്റെ കോക്പിറ്റിലാണ് വായുമർദം കുറഞ്ഞത്. ഇതോടെ വിമാനം സുരക്ഷിതമായി പറത്താൻ കഴിയില്ലെന്ന് ബോധ്യമായ പൈലറ്റ്, എയർട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് തിരിച്ചിറക്കാൻ അനുമതി തേടുകയായിരുന്നു. എ.ടി.സി അനുമതി നൽകിയതോടെ ലാന്റിംഗിന് ആവശ്യമായ സുരക്ഷയുമൊരുക്കി. പുലർച്ചെ 3.40 ഓടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.


വിമാനം പറക്കുന്നതിനിടെ വായുമർദദ്ദം കുറഞ്ഞാൽ അധിക ദൂരം പറക്കുന്നത് അപകടത്തിന് കാരണമാകും. ഇത്തരം സന്ദർഭങ്ങളിൽ വിമാനം തൊട്ടുസമീപത്തെ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിംഗ് നടത്തുകയാണ് പതിവ്. പുലർച്ചെ കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം കരിപ്പൂർ വിമാനത്താവള പരിധി മറയുന്നതിന് മുമ്പാണ് സാങ്കേതിക തകരാർ കണ്ടത്. ഇതോടെയാണ് യാത്രക്കാരെ വിവരമറിയിച്ച് തിരിച്ചിറക്കിയത്.


അടിയന്തര ലാൻഡിംഗ് നടത്തുന്ന വിവരമറിഞ്ഞതോടെ കേന്ദ്ര സുരക്ഷാ സേന, വിമാന കമ്പനി അധികൃതർ, അഗ്നിശമന സേന തുടങ്ങിയവർ സ്ഥലത്ത് കുതിച്ചെത്തി. ലാൻഡിംഗ് നടത്തിയ വിമാനം എൻജിനീയറിംഗ് വിഭാഗം പരിശോധിച്ച് തകരാർ പരിഹരിച്ചു. തുടർന്ന്  വിമാനം രാവിലെ 7.40 ന് സുരക്ഷിതമായി കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പറന്നു.

Latest News