ഗുവാഹത്തി- പകരക്കാരനെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ച് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻറ് എൻട്രൻസ് എക്സാമില്‍ (ജെ.ഇ.ഇ) 99.8 ശതമാനം മാർക്ക് നേടിയ വിദ്യാർഥി അറസ്റ്റില്‍. അസമില്‍ ജെ.ഇ.ഇ ടോപ്പർ കൂടിയായ നീൽ നക്ഷത്ര ദാസാണ് അറസ്റ്റിലായത്. സംഭവത്തില്‍ നീലിന്‍റെ ഡോക്ടറായ പിതാവിനേയും മറ്റു മൂന്നുപേരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നീലിന്‍റെ പിതാവ് ഡോ. ജ്യോതിർമയി ദാസും ടെസ്റ്റിങ് സെൻററിലെ ജീവനക്കാരായ ഹമേന്ദ്ര നാഥ് ശർമ്മ, പ്രഞ്ജൽ കലിത, ഹിരുലാൽ പതക് എന്നിവരും പിടിയിലായതായി ഗുവാഹത്തി പോലീസ് അറിയിച്ചു.
വിദ്യാർഥി പരീക്ഷയെഴുതാൻ പകരക്കാരനെ നിയോഗിച്ചത് ഒരു ഏജൻസിയുടെ സഹായത്തോടെയാണെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഗുവാഹത്തി പോലീസ് കമ്മീഷണർ എം.പി. ഗുപ്ത പറഞ്ഞു.