തിരുവനന്തപുരം- ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപ്പുതിന്നവൻ വെള്ളം കുടിക്കും, മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകങ്ങൾ എൽ.ഡി.എഫ് സർക്കാരിനെ തിരിഞ്ഞുകൊത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്. മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ശിവശങ്കരൻ ഇതിലെ ഒരു കണ്ണി മാത്രമാണ്.
കോവിഡ് കാലം പോലും മോഷണത്തിന്റെ സുവർണാവസരമാക്കി മാറ്റിയ ഈ സംഘത്തിൽ പ്രതികൾ ഇനിയുമുണ്ടാകും. ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്.
കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യം. കേരളത്തെ നാണംകെടുത്തുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.