തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ കണക്കുകളുമായി ആരോഗ്യ വകുപ്പ്. പതിനൊന്ന് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് ഈ നിഗമനം. അതേസമയം പരിശോധനകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, പരിശോധനകളുടെ എണ്ണം കൂടുകയും രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ആശ്വസിക്കാനാകൂ എന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് .
കോവിഡ് വ്യാപനം തുടങ്ങിയതിൽ പിന്നെയുള്ള പ്രതിവാര കണക്കുകളിൽ ഏറ്റവും ആശ്വാസo നല്കുന്ന റിപ്പോർട്ടാണ് ഒക്ടോബർ-18 മുതൽ 24 വരെയുള്ളത്. 100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്ന മലപ്പുറത്ത് 20 ആയി കുറഞ്ഞു. തൃശൂരിൽ 17 ൽ നിന്ന് 14 ആയും കോഴിക്കോട് 13 ആയും കുറവ് രേഖപ്പെടുത്തി. എറണാകുളം, കാസർകോട് ജില്ലകളിൽ 16 ശതമാനത്തിലേറെയായിരുന്ന ടി.പി.ആർ യഥാക്രമം 14 ഉം 11 മായി കുറഞ്ഞു.
കൊല്ലം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലാണ് ടി.പി.ആറിൽ വർധനയുള്ളത്. ദശലക്ഷത്തിൽ രോഗികളുടെ എണ്ണമെടുക്കുമ്പോഴുള്ള സംസ്ഥാന ശരാശരിയും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ 1766 ആയിരുന്ന നിരക്ക് 1497 ആയി താഴ്ന്നു. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും കേസ് പെർ മില്യണിൽ കുറവുണ്ട്. രോഗികളുടെ എണ്ണം ഇരട്ടിക്കാൻ എടുക്കുന്ന ദിവസങ്ങൾ കൂടിയതും രോഗവ്യാപനം കുറയുന്നതിന്റെ സൂചനയായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.