റിയാദ് -കോവിഡ് ബാധിച്ച് മരിച്ച വിദേശികളായ ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം റിയാൽ നൽകാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യവെ കോവിഡ് ബാധിച്ച് മരിച്ച എല്ലാ സ്വദേശികളും വിദേശികളുമായ ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്കും അഞ്ചുലക്ഷം റിയാൽ വീതം സഹായധനം നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നതെന്ന് വാർത്താവിതരണ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അറിയിച്ചു. കോവിഡ് സൗദിയിൽ റിപ്പോർട്ട് ചെയ്ത മാർച്ച് രണ്ടുമുതൽ മരിച്ചവരുടെ കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്യുക. നിരവധി മലയാളി നഴ്‌സുമാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.