Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംഗീതസാന്ദ്രം അജ്മീർ

അജ്മീറിലെ തിരക്ക് 
നൂർജഹാൻ 
റെയിൽവേ സ്‌റ്റേഷൻ. 
റെയിൽവേ സ്‌റ്റേഷൻ. 

പാട്ടിന്റെ ഈണത്തിൽ പ്രാർത്ഥന അലിഞ്ഞു  ചേർന്നതെങ്ങനെയാണ്? മനസ്സുകൾക്ക് സമാധാനം തരുന്ന എന്തോ ഒന്ന് ഇഴുകിച്ചേർന്നത് കൊണ്ടാവണം അങ്ങനെ തോന്നുന്നത്. യാത്രാ വഴിയിൽ ഫത്തേപ്പൂർസിക്രിയിലെ താടിവെച്ച അപ്പൂപ്പൻ പറഞ്ഞുതന്ന ചിശ്തിയുടെ കഥകളിലും, സിക്രിയിലെ സലിം ചിശ്തിയുടെ ദർഗ്ഗക്ക് മുന്നിൽ ചമ്രംപടിഞ്ഞിരുന്ന് പൊരിവെയിലത്ത് പിടിച്ചിരുത്തുംവിധം താളാത്മകമായി  പാടിയ ആ ചെറുപ്പക്കാരുടെ കണ്ണിലും സ്വരത്തിലും ഞാൻ ദർശിച്ചത് പ്രാർത്ഥനയായിരുന്നു. അതവരിൽനിന്നുമൊഴുകി ചുറ്റും കൂടി നിന്നവരിലേക്ക് ഒഴുകുന്നതിന്റെ ഒരു പങ്ക് ഞാനുമെടുത്ത്, ഖവാലി നിറഞ്ഞ ആ കഥകളും കൊണ്ടാണ് അജ്മീറിലേക്കെത്തിയത്. ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത അതിഭീകരമായ തിരക്ക് പിടിച്ച തീവണ്ടി യാത്രക്ക് ശേഷം നട്ടപ്പാതിരക്ക് അജ്മീറിൽ ചെന്നിറങ്ങുമ്പോൾ, ചുറ്റും നോക്കി, റെയിൽവേ സ്‌റ്റേഷനിലെ ചുവരുകൾക്കുപോലും മറ്റൊരു നിറം. കവിത നിറഞ്ഞ ഉർദു. ചെന്നുകയറിയ ഹോട്ടലുകാരനോട് ചോദിച്ചു, 'ദർഗാ സുബാ മേം ഖുലേഗാ?' (ദർഗ രാവിലെ തുറക്കുമോ?). 'ദർഗാ തോ ബന്ദ് നഹീ ഹോതീ, അഭി ഭീ ഖുലാ ഹോഗാ.. ആപ് അബ് ഭീ ജാ സക്താ ഹേ, കോയി ഭീ ജാ സക്താ ഹേ, ഇദർ സെ ഏക് കിലോമീറ്റർ കാ ദൂരി ഹേ.


 (ദർഗ്ഗ പൂട്ടാറില്ല, ഇപ്പോഴും തുറന്നിരിക്കുന്നു, നിങ്ങൾക്ക് ഇപ്പോഴും പോകാം, ആർക്കും എപ്പോഴും പോകാം, ഇവിടുന്ന് കഷ്ടിച്ചൊരു കിലോമീറ്റർ ദൂരമേയുള്ളൂ). ആ ചെറുപ്പക്കാരൻ പറഞ്ഞു നിർത്തി. 'എപ്പോഴും ആർക്കും തുറന്നിരിക്കുന്നയിടം', മനസ്സുടക്കിയത് അവിടെയാണ്. ഇഷ്ടം നിറയാൻ മറ്റെന്ത് വേണം? ആ ഇഷ്ടവും ബഹുമാനവും ഒക്കെയായിരിക്കണം ആ ചെറുപ്പക്കാരന്റെ ദർഗ്ഗയെക്കുറിച്ചുള്ള വാക്കുകളിൽ എനിക്ക് കാണാൻ കഴിഞ്ഞത്. അദ്ദേഹം മുസ്‌ലിമാണോ എന്ന് മനസ്സിൽ വന്ന കൗതുകത്തിന് അയാളുടെ മറുപടിയിൽ തന്നെ ഉത്തരമുണ്ടായിരുന്നു. 'മതത്തിന് അവിടെ ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവ് തന്നെ. ഖവാലിയിൽ നിറഞ്ഞു നിൽക്കുന്ന അജ്മീർ ദർഗ്ഗ തന്നെ കാണണം. രാത്രി അന്ത്യയാമങ്ങളിലേക്ക് നീങ്ങുമ്പോൾ അവിടെ ചെന്നിരിക്കണം. 9.30ന് ശേഷമാണ് ഖവാലി. 
അവിടെ എന്നും തിരക്കാണ്. പക്ഷെ ആ തിരക്കിനിടയിലും ഓരോ തുരുത്തുകളെയാണ് ഞാൻ കണ്ടത്. ആർക്കുമുണ്ടാക്കാവുന്ന തുരുത്ത്. എനിക്കുമുണ്ടായിരുന്നു ഒരു തുരുത്ത്. അതൊരൊഴുക്കായിരുന്നു, നിലക്കാത്ത ഒഴുക്ക്. സമാധാനം തേടിയുള്ള പ്രയാണമായിരിക്കാം. സമാധാനത്തിന്റെ ആത്മീയതയിലുള്ള അനന്തമായ പ്രയാണവുമായിരിക്കാം. ഞാനും അതിലേക്ക് ചേർന്നൊഴുകി. കൂടെ മുഹബ്ബത്തുമുണ്ടായിരുന്നു. ഖവാലി കേൾക്കാൻ വേണ്ടി മാത്രം കൂടെക്കൂടിയ എന്റെ കുട്ടികളും കൂട്ടുകാരുമുണ്ടായിരുന്നു. വഴികാട്ടാൻ വന്ന, നീണ്ട വെളുത്ത ജുബയിട്ട, തലയിൽ ചിശ്തി തൊപ്പി വെച്ച, സുമുഖനായ ചെറുപ്പക്കാരൻ എവിടെയൊക്കെയോ കണ്ട സൂഫി ചിത്രങ്ങളെ ഓർമ്മിപ്പിച്ചു. 'ജോധാ അക്ബറി'ലെ 'ഖ്വാജാ മേരെ ഖ്വാജാ' എന്ന് തുടങ്ങുന്ന ഖവാലി പാടിയാടുന്ന സൂഫികളെ ഓർമ്മിപ്പിച്ചു. ചിശ്തിയാണെന്ന് സ്വയം പരിചയപ്പെടുത്തി അയാൾ. ഖ്വാജാ മുഹിയുദ്ധീൻ ചിശ്തിയുടെ പരമ്പരയിൽപെട്ടവരാണെന്നവകാശപ്പെടുന്ന 5000 മാത്രമുള്ള ജനസംഖ്യയിൽ പെട്ടയാൾ. ദർഗ്ഗയുടെ സംരക്ഷണ, മേൽനോട്ട ചുമതല അവകാശപ്പെടുന്നവരിൽ ഒരാൾ. 


ചിശ്തികൾ, പണ്ട് അഫ്ഘാനിസ്ഥാനിലെ ചെറു പട്ടണമായ 'ചിശ്ത്'ൽ ഉടലെടുത്ത 'ചിശ്ത്തി' ശാഖ, 'മിസ്റ്റിക് സൂഫിസ'ത്തിന്റെ പരിധിയിൽ പെടുന്നതാണെന്നും, അതിൽപ്പെട്ട പ്രമുഖനായൊരു പേർഷ്യൻ പ്രബോധകനായിരുന്നു ഖ്വാജാ മുയിനുദ്ധീൻ ചിശ്തി എന്നും വായിച്ചറിഞ്ഞു. പേർഷ്യയിൽ നിന്നും ഇന്ത്യ വരെ എത്തിയ അദ്ദേഹം വഴിയാണ് പ്രശസ്തമായ ചിശ്ത്തിയ പാരമ്പര്യവും, സൂഫിസവും ഇന്ത്യയിൽ പ്രചരിച്ചതെന്ന് പറയപ്പെടുന്നു. സഹിഷ്ണുതയും, സ്‌നേഹവും, തുറന്ന മനസ്ഥിതിയും പ്രചരിപ്പിച്ച ചിശ്തികളുടെ സംഗീതാത്മകമായ പ്രാർത്ഥന തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും വ്യത്യസ്തതയും. വിദേശി വിശ്വാസത്തെ നാട്ടുകാർക്ക് നന്നായി പരിചയപ്പെടുത്താനാണദ്ദേഹം സംഗീതത്തെ കൂട്ടുപിടിച്ചതെന്നും വായിച്ചതോർക്കുന്നു. എന്തുതന്നെയായാലും, ഞാൻ കേട്ട ഖവാലികളിലൊക്കെ സമാധാനവും ഭക്തിയുമുണ്ട്. ഖവാലി നിറഞ്ഞ രാത്രികളിൽ ആളുകൾക്ക് ദർഗ്ഗ ഷെരീഫിൽ നിന്ന് ലഭിക്കുന്നതും ആ സമാധാനമാവാം. 
ചെറുപ്പക്കാരനായ ചിശ്തി കാണിച്ച വഴികളിലൂടെ നടന്നു. ഇടയ്ക്കുവെച്ചു അയാൾ കുറച്ചു നിർദേശങ്ങളും തന്നു. തിരക്കുപിടിച്ച ഇടവഴികളിലൂടെ, ധാരാളം വളവുകളടങ്ങുന്ന, ജനനിബിഡമായ ഗലികളിലൂടെ, രണ്ടുവശത്തും പൂക്കളുടെയും തിളങ്ങുന്ന തട്ടങ്ങളുടെയും, ചന്ദനത്തിരി, തൊപ്പി മുതലായവ വിൽക്കുന്നവരുടെയും കടകൾ. ഒരു കടയുടെ മുന്നിൽ നിന്നിട്ടയാൾ കയ്യും മുഖവും കഴുകാനാവശ്യപ്പെട്ടു. അതൊരു നിർബന്ധമാണത്രെ! അംഗശുദ്ധി വരുത്തലിന്റെ, വുദു എടുക്കലിന്റെ, വേറൊരു രൂപം. തലയിലിടാത്ത ഓരോരുത്തരോടും ടവ്വൽ തലയിൽ കെട്ടാനും നിർദേശിച്ചു. തലമറയ്ക്കുക എന്നതായിരിക്കണം ഉദ്ദേശ്യം. തലമറച്ച്, അംഗശുദ്ധി വരുത്തി, താലത്തിൽ ദർഗ്ഗയെ പുതപ്പിക്കാനൊരു ദുപ്പട്ടയും കുറെ പൂക്കളും കൊണ്ട് വേണം അകത്തേക്ക് പോകാൻ. തുടർന്ന് ആ കടയിൽ നിന്ന് പനിനീർപ്പൂക്കളും, മിന്നത്തിന് വേണ്ടിയുള്ള നൂലും, ചന്ദനത്തിരിയും, തിളങ്ങുന്ന തട്ടവുമടങ്ങുന്ന ഒരു താലവും വാങ്ങാൻ പറഞ്ഞു. അതിനുശേഷം ദർഗ്ഗയിൽ ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞുതന്നു. ജാതി അഃ വർഗ്ഗഭേദമില്ലാതെ അത് പിന്തുടരുന്നു. 


ദർഗ്ഗയിലേക്ക് കടക്കാൻ വലിയ നിരയാണ്. പ്രത്യേകതയുള്ള കവാടമായ 'ബാബ് 10' (പത്താം വാതിൽ) ലൂടെ അയാൾ ഞങ്ങളെ കയറ്റി. അതിനകം കാണുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം ചെന്ന ഞാനടക്കമുള്ളവർ, ആ ക്രിയകൾ സശ്രദ്ധം വീക്ഷിക്കുകയും, നമ്മുടെ നാട്ടിലുള്ള ക്രിയകളുമായി അതിനുള്ള സാമ്യതകൾ തുലനം ചെയ്യുകയുമായിരുന്നു. 
സംഭാഷണങ്ങൾക്കൊന്നും മതമോ, ജാതിയോ, വർഗ്ഗമോ, ഭാഷയോ പ്രശ്‌നമല്ല. ആരും ആരെയും മതം വെച്ചോ, വർഗ്ഗം വെച്ചോ ചോദിക്കുകയോ തടയുകയോ ചെയ്യില്ല. എല്ലാവർക്കും വേണ്ടി  തുറന്ന വാതിൽ! അതായിരിക്കണം ചിശ്തിയുടെ സഹിഷ്ണുത. ആ വിശ്വാസം തന്നെ വിറ്റവിടെ കാശാക്കുന്ന കാഴ്ച കാണാതിരിക്കാനും പറ്റിയില്ല. കണ്ടുകൊണ്ടേയിരുന്നു. മുഹബ്ബത്തുറങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ട് ഖവാലി കേൾക്കാൻ കാത്തുനിൽക്കാൻ പറ്റിയില്ല. തിരിച്ചു നടന്നു. പക്ഷെ, രാത്രിയിൽ വീണ്ടും വരണമെന്ന ആഗ്രഹത്തെ കൂടെക്കൂട്ടി. 


പാതിരാത്രിയിലെ അജ്മീർ ശരീഫ് 

പിറ്റേ ദിവസം രാത്രിയിൽ വീണ്ടും ദർഗ്ഗ തേടി പുറപ്പെട്ടു. ഒന്നും തേടിയല്ല, പക്ഷെ എന്തോ ഒന്ന് വിളിക്കും പോലെ. പാതിരാത്രിയിലും അജ്മീർ ദർഗ്ഗ ഷെരീഫ് ഉറങ്ങിയിരുന്നില്ല. ഇടുങ്ങിയ ഗലികളിലൂടെ നടക്കുമ്പോൾ ഭയത്തിനുപകരം പ്രതീക്ഷ നിറയുന്നത് ഞാനറിഞ്ഞു. ദർഗ്ഗയിലെ രാത്രി കാണാൻ. ഖവാലി അവസാനിച്ചിരുന്നു. ദർഗ്ഗയുടെ പ്രധാന വാതിൽ അന്ത്യയാമങ്ങളിൽ അടഞ്ഞുകിടന്നിരുന്നു. എന്നിട്ടും, ഒടുങ്ങാത്ത വികാരവുമായി കുറെ മനുഷ്യർ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. സൂഫി സംഗീതത്തിൽ ലയിച്ച് മറ്റു ചിലർ ആത്മനിർവൃതിയണയുന്നുണ്ടായിരുന്നു. ഓരോരുത്തരും സ്വയമുണ്ടാക്കിയ തുരുത്തുകളിൽ സ്വസ്ഥമായിരുന്നു. പ്രധാന വാതിലിനുമുന്നിലെ ഗലിക്ക് ഉറക്കമേയുണ്ടായിരുന്നില്ല. ചിലർ കച്ചവടം അവസാനിപ്പിക്കാൻ തുടങ്ങുന്നു. ചിലർ കച്ചവടം തുടങ്ങാനൊരുങ്ങുകയാണ്. വെറുതെ നടക്കുമ്പോൾ ഓംലെറ്റിനും ചായക്കും നല്ല രുചിയാണ്. 'ചായ് ദൂക്കാനുകൾ' കച്ചവടം തുടങ്ങുന്നേയുള്ളൂ. റോഡിന്റെ ഓരങ്ങൾ ചിലർ വീടാക്കിയിരിക്കുന്നു. ചിലർ അവരിൽത്തന്നെ അലിഞ്ഞുപോയപോലെ, ഉറക്കമവരെ ബാധിക്കുന്നതേയില്ലാത്ത പോലെ. ഓരോരുത്തരും സ്വയമുണ്ടാക്കിയ തുരുത്തുകളിൽ സ്വസ്ഥമായിരുന്നു. ഒരാളും മറ്റൊരാളുടെ തുരുത്തിനെ ശ്രദ്ധിച്ചതേയില്ല. 


നിർഭയത്വമായിരുന്നു വികാരം. ഭയമില്ലാത്ത ഗലി.! ആണിനും പെണ്ണിനും. നടന്നുകൊണ്ടേയിരുന്നു. എന്തിനാണ് നടക്കുന്നതെന്നോ, എങ്ങോട്ടാണ് പോകുന്നതെന്നോ, എന്തിനാണ് ഇരിക്കുന്നതെന്നോ, ആരും ചോദിച്ചില്ല.! ഗൗനിക്കപ്പെടാതിരിക്കുന്നതിലെ സമാധാനമാണ് അപ്പോൾ തോന്നിയത്. അതുകൊണ്ട് നടത്തമവസാനിപ്പിച്ചതേയില്ല. ഇടക്ക് ഒരിടത്തിരുന്ന് കൂട്ടുകാരനോട് അതിരുകളില്ലാതെ സംസാരിച്ചു. സൂക്ഷ്മ ജീവിത തലങ്ങളിൽ തുടങ്ങിയ സംസാരം, അജ്മീറിന്റെ സാധ്യതകളിലേക്കും, റഹ്മാനിലേക്കുമെല്ലാം എളുപ്പത്തിൽ കടന്നുചെന്നു. അതിരുകളില്ലാത്ത സംസാരം. അന്നൊരു പൗർണ്ണമി രാവായിരുന്നു.
അജ്മീറിൽ എനിക്ക് ഖവാലി അധികം കേൾക്കാൻ സാധിച്ചിട്ടില്ല. എന്നിട്ടും മനസ്സ് നിറയെ സംഗീതം തന്നെയായിരുന്നു. ചിശ്തി സൂഫി സംഗീതത്തിന്റെ മാന്ത്രികത തന്നെ അതാണല്ലോ. സത്യത്തെ കണ്ടെത്താൻ സംഗീതം വഴി ധ്യാനം ചെയ്യുന്നതിന്റെ മാന്ത്രികത. പടച്ചവനെ അനുഭവിക്കുന്ന നിമിഷങ്ങൾ.  സമാധാനം, അങ്ങേയറ്റത്തെ സമാധാനം.! 
അജ്മീറൊരു വികാരമായിരുന്നു. ഒരു പൗർണ്ണമി രാവിന്റെ വികാരം. നുസ്‌റത്ത് ഫത്തേഹ് അലി ഖാനെ കേൾക്കുമ്പോൾ, 'സാസോംകി മാല' കേൾക്കുമ്പോൾ, കണ്ണടച്ചാൽ വീണ്ടും വീണ്ടും ആ വികാരത്തിന്റെ നുറുങ്ങുകൾ എന്നിലെത്താറുണ്ട്.! ചിലതിങ്ങനെയാണല്ലോ..
കണ്ണടച്ചിരുന്ന് നുസ്‌റത്ത് ഫത്തേഹ് അലി ഖാനെ കേൾക്കുമ്പോൾ മനസ്സിനെ പുണരുന്ന അനുഭൂതി. ചിലതങ്ങനെയാണല്ലോ.. നമ്മുടെ ഉള്ളിൽ തന്നെ..


 

Latest News