Sorry, you need to enable JavaScript to visit this website.

പൗരത്വ പട്ടികയില്‍ നിന്ന് പേര് വെട്ടാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കും

ഗുവാഹത്തി- അസമില്‍ പ്രസിദ്ധീകരിച്ച അന്തിമ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 'അയോഗ്യരെന്ന്' ആരോപിച്ച് പേരുകള്‍ നീക്കം ചെയ്യാനുള്ള എന്‍ആര്‍സി മേധാവി ഹിതേഷ് ദേവ് ശര്‍മയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കുമെന്ന് പട്ടികയില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി നേരിടുന്നവര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും ഇത് വീണ്ടുമെടുത്ത് വെട്ടലും തിരുത്തലും നടത്തുന്നത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഓള്‍ അസം മൈനോരിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് റസാഉല്‍ കരീം സര്‍ക്കാര്‍ പറഞ്ഞു. ജംഇയത്തുല്‍ ഉലമായെ ഹിന്ദും ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കും. സംസ്ഥാന എന്‍ആര്‍സി കോഓര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മയ്ക്ക് ഇത്തരത്തില്‍ പേരു നീക്കം ചെയ്യാന്‍ ഉത്തരവിടാന്‍ അധികാരമില്ല. എന്‍ആര്‍സി മേധാവിയായുള്ള അദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസും സുപ്രീം കോടതി പരിഗണനയിലിരിക്കുകയാണ്- റസാഉല്‍ കരീം പറഞ്ഞു.

അസമിലെ അന്തിമ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) നിന്ന് പതിനായിരത്തോളം പേരെ നീക്കം ചെയ്യാന്‍ സംസ്ഥാനത്തെ എന്‍ആര്‍സി മേധാവി ജില്ലാ അധികാരികളോട് രണ്ടാഴ്ച മുൻപാണ് ഹിതേഷ് ദേവ് ശർമ ഉത്തരവിട്ടത്. അന്തിമ രജിസ്റ്ററില്‍ 'അയോഗ്യരാണെന്ന്' കണ്ടെത്തിയവരേയും അവരുടെ പിന്‍തലമുറയ്ക്കാരേയും പൗരത്വ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് 33 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും ജില്ലാ പൗരത്വ രജിസ്‌ട്രേഷന്‍ രജിസ്ട്രാര്‍മാരോടും ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്‍ആര്‍സി ചട്ടങ്ങള്‍ അനുസരിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും മുമ്പാണ് തെറ്റായി ഉള്‍പ്പെട്ട പേരുകള്‍ വെട്ടാനും പരിശോധിക്കാനും അധികാരികള്‍ക്ക് കഴിയുക. 3.3 കോടി ആളുകള്‍ ഉള്‍പ്പെടുന്ന ഈ അന്തിമ പട്ടിക 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ഓണ്‍ലൈന്‍ പട്ടികയും പ്രസിദ്ധീകരിച്ചു. എന്നാല്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും ഈ വര്‍ഷം ഫെബ്രുവരില്‍ അധികൃതര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അയോഗ്യരായ ആളുകളെ കണ്ടെത്താനെന്ന പേരില്‍ വീണ്ടും പരിശോധനാ നടപടികള്‍ തുടരുകയായിരുന്നു. 

ജൂലൈയില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷം പേരാണ് പുറത്തായത്. തൊട്ടടുത്ത മാസം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തായത്. എന്നാല്‍ അന്തിമ പട്ടികയില്‍ നിരവധി യഥാര്‍ത്ഥ പൗരന്മാര്‍ പുറത്തായി എന്നാരോപിച്ച് ബിജെപി നേതാക്കള്‍ക്ക് പ്രതിഷേധവുമായി രംഗത്തെത്തി. 1971നു മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലദേശില്‍ നിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ത്ഥികളും പുറത്തായതായി ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.

പൗരത്വ പട്ടികയില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് ഇടം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം (സിഎഎ) ഭേദഗതി ചെയ്ത്.

Latest News