കണ്ണൂർ - മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് എം.എൽ.എയുമായ കെ.എം. ഷാജിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഷാജിയുടെ അവിഹിത സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഗ്രന്ഥത്തിലൂടെയും ഇന്തപ്പഴത്തിലൂടെയും സ്വർണം കടത്തിയെന്നാരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ സമരം നയിച്ച ഷാജി ഇപ്പോൾ അവിഹിത സമ്പാദ്യത്തിന്റെയും മറ്റും പേരിൽ പ്രതിക്കൂട്ടിലായിരിക്കയാണ്.
വയനാട്ടിലെ ഒരു ജ്വല്ലറിയുമായി ഷാജിക്ക് ഇടപാടുകളുണ്ടെന്ന വിവരം പുറത്തു വന്നിരിക്കയാണ്. മറ്റു പല ബിനാമി ഇടപാടുകളും ഈ ജനപ്രതിനിധിക്കുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഷാജി 100 ലേറെ തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇതു തന്നെ ദുരൂഹമാണെന്നും കാസിം ഇരിക്കൂർ ആരോപിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഷാജി ഏർപ്പെട്ട ഇവിടെയും ഗൾഫിലുമുള്ള ബിനാമി ബിസിനസ്, സ്വർണക്കടത്തുകാരുമായുള്ള ഇടപാടുകൾ, ഇടക്കിടെയുള്ള വിദേശയാത്രകൾ, തന്റെ കേസ് വാദിക്കാൻ കപിൽ സിബലിന് നൽകിയ ഭീമമായ വക്കീൽ ഫീസ് എന്നിവയെക്കുറിച്ച് വിവിധ തലങ്ങളിൽ അന്വേഷണം വേണം. വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ ഇതിനകം ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയ സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാവുന്നതു വരെ ഷാജിയെ പൊതുപ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്താൻ നേതൃത്വം തയാറാകണം.
അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് മാനേജ്‌മെന്റിൽനിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെമെന്റ് ഡയറക്ടറേറ്റ് തുടങ്ങി വെച്ച അന്വേഷണം, എം.എൽ.എയുടെ അഴിമതിയിലേക്കും അവിഹിത സമ്പാദ്യത്തിലേക്കും അനധികൃത സാമ്പത്തിക ഇടപാടിലേക്കും വെളിച്ചം വീശിയിരിക്കയാണ്. കോഴിക്കോട് 5600 ചതുരശ്ര അടി വിസ്താരമുള്ള ആഢംബര വീട് വെച്ച വകയിലും ചിറക്കൽ മണലിൽ ഒരു വില്ല വാങ്ങിയ വകയിലും വൻനികുതി വെട്ടിപ്പ് നടന്നിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പുവേളയിൽ ആസ്തി കാണിച്ചത് 8 ലക്ഷം രൂപയാണ്. ഭാര്യ ആശ ഷാജിയുടെ ത് 40.70 ലക്ഷവും. കോഴിക്കോട്ടെ വിവാദ വീട് പൂർത്തിയാക്കുന്നത് 2015-16 കാലഘട്ടത്തിലാണ്.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ടൈൽസും ഫർണിച്ചറും ഉപയോഗിച്ച വീടിന് നാലു കോടിയിലേറെ രൂപ ചെലവുവരും. 48 ലക്ഷം രൂപ മാത്രം ആസ്തിയുള്ള ഒരാൾക്ക് നാല് കോടിയിലേറെ രൂപ എങ്ങിനെ ചെലവഴിക്കാൻ സാധിച്ചുവെന്ന് വ്യക്തമായ ഉത്തരം നൽകാൻ പൊതു പ്രവർത്തകൻ എന്ന നിലയിൽ ഷാജിക്ക് ബാധ്യതയുണ്ട്.
11,000 ചതുരശ്ര അടി വിസ്താരമുള്ള തറവാട് വീട്ടിലാണ് താൻ ജനിച്ചതെന്നും കോടികളുടെ വീട് വെക്കാനുള്ള സാമ്പത്തിക ശേഷിയുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്നുമുള്ള അവകാശവാദം പൊള്ളയാണ്. പിതാമഹന്റെയും പിതാവിന്റെയും കാലശേഷം ഷാജിക്കും അഞ്ച് സഹോദരങ്ങൾക്കും കൂടി ആകെ കിട്ടിയത് 2200 ചതുരശ്ര അടി വിസ്തീർണമുള്ള പഴയ വീടും, രണ്ട് ഏക്കർ താഴെ സ്ഥലവുമാണ്. സഹോദരിമാരുടെ വിഹിതം കൊടുത്ത ശേഷം ഷാജിക്ക് കിട്ടിയത് തറവാടും 40 സെന്റ് സ്ഥലവും മാത്രമാണ്. കർണാടകത്തിൽ ഇഞ്ചി കൃഷി ചെയ്താണ് താൻ കോടികൾ സമ്പാദിച്ചതെന്ന വാദം അവിശ്വസനീയവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. നാല് ഏക്കർ സ്ഥലത്ത് എത്ര വർഷം കൃഷി ചെയ്താലാണ് നാല് കോടി രൂപ വരുമാനമുണ്ടാക്കാൻ കഴിയുക?
ഇങ്ങനെയൊരു ഭൂമിയെക്കുറിച്ചോ കൃഷിയെക്കുറിച്ചോ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുമില്ല. അതിനർഥം തന്റെ അവിഹിത സമ്പാദ്യം മറച്ചു പിടിക്കുന്നതിനാണ് ഷാജി ഇഞ്ചി കൃഷിയുമായി എത്തിയതെന്നാണ്. കാസിം ഇരിക്കൂർ ആരോപിച്ചു. നേതാക്കളായ മുഹമ്മദ് പറക്കാട്ട്, താജുദീൻ മട്ടന്നൂർ, യൂസഫ് പാനൂർ, അസ്‌ലം പിലാക്കൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.