Sorry, you need to enable JavaScript to visit this website.

മൂന്ന്  വയസ്സുകാരിയെ രക്ഷിക്കാന്‍ തീവണ്ടി നിര്‍ത്താതെ ഓടിച്ച് റെയില്‍വേ

ഭോപാല്‍-ഒക്ടോബര്‍ 25 നാണ് മധ്യപ്രദേശിലെ ലളിത് പൂര്‍ എന്ന സ്ഥലത്തു നിന്ന് മൂന്നു വയസ്സുള്ള ഒരു കുഞ്ഞിനെ ഒരാള്‍ തട്ടിക്കൊണ്ടുപോയത്. ഈ വിവരം റെയില്‍ സംരക്ഷണ സേനയുടെ അധികാരികള്‍ക്ക് ലഭിച്ചു. ലളിത് പൂരില്‍ നിന്ന് ഭോപാല്‍ വഴി പോകുന്ന രപ്തി സാഗര്‍ എക്‌സ്പ്രസിലാണ് ഇയാള്‍ കുഞ്ഞിനെയും കൊണ്ട് കയറിയത്. ഇത് മനസിലാക്കിയ അധികാരികള്‍ ഭോപാലില്‍ ഉള്ള തീവണ്ടി സിഗ്‌നല്‍ നിയന്ത്രണ കേന്ദ്രത്തിന് അതിനിര്‍ണായകമായ ഒരു നിര്‍ദേശം കൈമാറി. ഈ ക്രിമിനലിനെ കണ്ടെത്തി കുഞ്ഞിനെ വീണ്ടെടുക്കും വരെ ട്രെയിന്‍ ഒരു സ്‌റ്റേഷനിലും നിര്‍ത്തരുത്. എവിടെയെങ്കിലും നിര്‍ത്തിയാല്‍ ഇയാള്‍ കുഞ്ഞിനേയും കൊണ്ട് കടന്നു കളഞ്ഞാലോ എന്നോര്‍ത്താണ് ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ അധികാരികള്‍ എത്തിയത്.
ലളിത്പൂരില്‍ നിന്നും കാണാതായ കുഞ്ഞ് റോസ് നിറത്തിലുള്ള ഒരു കുപ്പായവും ഈ ക്രിമിനല്‍ ക്രീം നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സും ആണ് ധരിച്ചിട്ടുള്ളത് എന്ന വിവരവും ആര്‍പിഎഫിന്   കിട്ടി. എന്ന് മാത്രമല്ല, ഇയാള്‍ ചെരുപ്പിടാതെയാണ് യാത്ര ചെയ്യുന്നത് എന്ന വിവരവും അധികാരികള്‍ക്ക് ലഭ്യമായി. ഉടനെ തന്നെ തെല്ലും സമയം പാഴാക്കാതെ തന്നെ തീവണ്ടിയ്ക്കുള്ളില്‍ നിയുക്തരായിരുന്ന ആര്‍പിഎഫ്  ജവാന്മാര്‍ക്കും വിവരം കൈമാറപ്പെട്ടു. അവര്‍ തീവണ്ടിക്കുള്ളിലൂടെ തിരഞ്ഞുചെന്ന് ഇയാളെ കണ്ടെത്തിയെങ്കിലും, ഓടുന്ന ട്രെയിനില്‍ വെച്ച് പിടിക്കാന്‍ ശ്രമിക്കരുത് എന്ന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ അവര്‍ ദൂരെ നിന്ന് ഈ അപഹര്‍ത്താവിനെയും കുട്ടിയേയും നിരീക്ഷിക്കുക മാത്രം ചെയ്തു.
ഭോപാലില്‍ തീവണ്ടി ചെന്നുനില്‍ക്കുമ്പോള്‍ മതി രക്ഷാ നടപടി എന്നായിരുന്നു അധികാരികളുടെ തീരുമാനം. നിശ്ചയിച്ച പോലെ തന്നെ തീവണ്ടി നിന്നപാടേ അപഹര്‍ത്താവിനുമേല്‍ ചുറ്റും വളഞ്ഞു നിന്ന പോലീസ് ആര്‍പിഎഫ് ഓഫീസര്‍മാര്‍ ചാടിവീണ് അയാളെ കീഴടക്കി. ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന മൂന്നുവയസ്സുകാരിയെ മോചിപ്പിക്കുകയും ചെയ്തു.
 

Latest News