Sorry, you need to enable JavaScript to visit this website.

ഷാജി അധോലോക കർഷകൻ; അര എം.എൽ.എ. സ്ഥാനം ഒഴിയണം- എ.എ റഹീം

തിരുവനന്തപുരം- മുസ്ലിം ലീഗ് എം.എൽ.എ. കെ.എം. ഷാജി കള്ളപ്പണ ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഒരിക്കലും അനുകരിക്കാൻ പാടില്ലാത്ത ഉദാഹരണമാണെന്നും കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലായി അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽനിന്ന് ആസ്തിയുടെ അസാധാരണ വളർച്ച വ്യക്തമാണെന്നും ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം.

ഈ സമ്പത്തിന്റെ സ്രോതസ് ഏതാണെന്ന് ഷാജി വെളിപ്പെടുത്തണമെന്നും റഹീം ആവശ്യപ്പെട്ടു. 2016ലെ സത്യവാങ്മൂലത്തിൽ 47.80 ലക്ഷം രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്. ഇതിൽ 10 ലക്ഷം രൂപ വായ്പയെടുത്തിട്ടുള്ള നിർമാണത്തിലിരിക്കുന്ന വീടിനെപ്പറ്റിയും പറയുന്നുണ്ട്. തൊട്ടടുത്ത മാസങ്ങളിൽ പണി പൂർത്തിയായ വീട് വേങ്ങേരി വില്ലേജ് ഓഫീസർ അളക്കുന്നു. ഇതിൽ മൂന്ന് നിലകളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5660 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ഇത്. രണ്ട് നില വീടിനുള്ള പെർമിറ്റ് മാത്രമുള്ളപ്പോളാണ് ഇതെന്നും റഹീം പറഞ്ഞു.

അന്നത്തെ കണക്കു പ്രകാരം ഈ വീടിന് നാലുകോടിയിലധികം തുക ചെലവായിട്ടുണ്ടാകാമെന്നും റഹീം ആരോപിച്ചു. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 47.80 ലക്ഷം രൂപ വരുമാനം ഉണ്ടെന്ന് പറഞ്ഞ ഷാജിക്ക് എവിടുന്നാണ് ഇത്രയും തുക മാസങ്ങൾക്കകം ലഭിച്ചതെന്ന് വ്യക്തമാക്കണം. ഇക്കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇഞ്ചിക്കൃഷിയുടെ കാര്യമാണ് അദ്ദഹം പറഞ്ഞത്. അങ്ങനെയെങ്കിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചിക്കർഷകർക്ക് ഷാജി ഒരു വിദഗ്ധ ക്ലാസെടുത്ത് കൊടുക്കണമെന്നും റഹീം പറഞ്ഞു. അതിന് ഡിവൈ.എഫ്.ഐ. സൗകര്യമൊരുക്കി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News