Sorry, you need to enable JavaScript to visit this website.

'ചൈനയില്‍ നിന്ന് മഞ്ഞ പൊടിക്കാറ്റ് കൊറോണ  കൊണ്ടുവരും';  വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഉത്തര കൊറിയ

പ്യോങ്യാങ്- ചൈനയില്‍ നിന്ന് വരുന്ന മഞ്ഞനിറത്തിലുള്ള പൊടിക്കാറ്റിനെ ഭയന്ന് ഉത്തരകൊറിയ. ഈ പൊടിക്കാറ്റ് കൊറോണ വൈറസിനെ കൊണ്ടു വരുമെന്നും അതുകൊണ്ട് ജനം വീടിന്റെ അകത്ത് തന്നെയിരിക്കണം എന്നുമാണ്. ഉത്തരകൊറിയ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാനമായ പ്യോങ്യാങ്ങിലെ തെരുവുകള്‍ വ്യാഴാഴ്ച ശൂന്യമായി.കൊറോണ വൈറസ് രഹിതമാണ് രാജ്യമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രഹസ്യമായ അതീവജാഗ്രതയാണ് ഇവിടെ പുലര്‍ത്തുന്നത്. ജനുവരി മുതല്‍ ഇവിടെ കര്‍ശനമായും അതിര്‍ത്തി അടച്ചിരിക്കുകയാണ്. അതുപോലെ ആളുകള്‍ക്ക്പുറത്തേക്ക് ഇറങ്ങുന്നതിനും മറ്റും നിയന്ത്രണങ്ങളുണ്ട്. സീസണലായി കാണപ്പെടുന്ന പൊടി മേഘപടലങ്ങളും കൊറോണയും തമ്മില്‍ യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊടിക്കാറ്റ് വന്നതിനെ തുടര്‍ന്ന് ജനത്തിന് നിര്‍ദ്ദേശം നല്‍കിയത് ഉത്തര കൊറിയ മാത്രമല്ല. തുര്‍ക്‌മെനിസ്ഥാനും അവരുടെ ജനത്തോട് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്‍ ബ്രോഡ് കാസ്റ്റ് അവരുടെ കാലാവസ്ഥയ്ക്കായുള്ള പ്രത്യേക പരിപാടിയില്‍ അടുത്തദിവസം മഞ്ഞ പൊടിക്കാറ്റ് ഉണ്ടാകുമെന്ന നിര്‍ദ്ദേശം നല്‍കി. ഈ സാഹചര്യത്തില്‍ രാജ്യത്ത് പൂര്‍ണമായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി.
മഞ്ഞപ്പൊടി എന്നത് മംഗോളിയന്‍, ചൈനീസ് മരുഭൂമികളില്‍ നിന്നുള്ള മണലിനെയാണ് സൂചിപ്പിക്കുന്നത്. അത് വര്‍ഷത്തില്‍ ചില സമയങ്ങളില്‍ ഉത്തര ക്ഷിണ കൊറിയയിലേക്ക് ഒഴുകുന്നു. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളിലും ആരോഗ്യപരമായ ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വിഷ പൊടിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, പൊടിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ഉത്തരകൊറിയന്‍ തലസ്ഥാനത്തുള്ള എംബസികള്‍ക്കും ലഭിച്ചിട്ടുണ്ട്. അതേസമയം, ഉത്തര കൊറിയയുടെ ഈ ആശങ്കയെ ദക്ഷിണകൊറിയ തള്ളിയിരിക്കുകയാണ്.
എല്ലാ തൊഴിലാളികളും വൈറസുകള്‍ ആക്രമിക്കുന്നതിന്റെ അപകടം തിരിച്ചറിയണമെന്ന് സര്‍ക്കാര്‍ മുഖപത്രമായ റോഡോംഗ് സിന്‍മുന്‍ പത്രം ആവശ്യപ്പെട്ടു. പൊടിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചതായി എംബസികളും സ്ഥിരീകരിച്ചു.

Latest News