കാറില്‍ പണം കണ്ടെത്തി; ബിഹാർ കോണ്‍ഗ്രസ് ആസ്ഥാനത്ത് റെയ്ഡ്

പട്‌ന- ബിഹാറില്‍ കാറില്‍നിന്ന് എട്ടര ലക്ഷംരൂപ പിടിച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. പാർട്ടി ആസ്ഥാനത്ത് പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. 

ഓഫീസിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലിനെയും ദേശീയ വക്താവ് രണ്‍ദീപ് സിങ്‌ സുര്‍ജേവാലയെയും ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്.

കോണ്‍ഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ശക്തി സിംഗ് ഗോഹില്‍ ആരോപിച്ചു. ബിജെപി-ജെഡിയു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബിജെപി-ജെഡിയു സര്‍ക്കാരിന് അറിയാമെന്നും  അതിനാലാണ് അവര്‍ ഇത്തരത്തിലുള്ള അഭ്യാസങ്ങള്‍ നടത്തുന്നതെന്നും ശക്തി സിങ് പറഞ്ഞു. പണം പിടിച്ചെടുത്തയാളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പണവും കാറും ആരുടേതാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News