സിദ്ദിഖ് കാപ്പന്റെ മോചനം: കുടുംബം രാഹുല്‍ഗാന്ധിക്കു നിവേദനം നല്‍കി

രാഹുല്‍ഗാന്ധി എം.പിക്കു നിവേദനം നല്‍കാന്‍ കല്‍പറ്റയിലെത്തിയ സിദ്ദിഖ് കാപ്പന്റെ കുടുംബം.

കല്‍പറ്റ-ഹാത്രസില്‍ പീഡനത്തനിരയായി കൊല്ലപ്പെട്ട 19കാരിയുടെ ബന്ധുക്കളെ കാണുന്നതിനുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ  മലയാളി മാധ്യമപ്രവര്‍ത്തകനും മലപ്പുറം സ്വദേശിയുമായ  സിദ്ദിഖ് കാപ്പന്റെ മോചനത്തിനു ഇടപെടണെന്നു അഭ്യര്‍ഥിച്ചു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രാഹുല്‍ഗാന്ധി എം.പിക്കു നിവേദനം നല്‍കി.

സിദ്ദിഖ് കാപ്പന്റെ ഭാര്യ റയ്ഹാനത്ത്,മക്കളായ മുസമ്മില്‍,സിദാന്‍,മെഹ്‌നാസ്, സിദ്ദിഖിന്റെ സഹോദരന്‍ ഹംസ എന്നിവരാണ്  ഗവ.റസ്റ്റ് ഹൗസിലെത്തി രാഹുല്‍ഗാന്ധിക്കു നിവേദനം നല്‍കിയത്.കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും നിവേദനം തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറുമെന്നും റയ്ഹാനത്തിനെ എം.പി അറിയിച്ചു.


ഹാത്രസ് യാത്രയ്ക്കിടെ മറ്റു മുന്നു പേര്‍ക്കൊപ്പം പോലീസ് അറസ്റ്റുചെയ്ത സിദ്ദിഖ് കാപ്പനെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(യു.എ.പി.എ) പ്രകാരമാണ് കേസ്.

 

Latest News