Sorry, you need to enable JavaScript to visit this website.

കശ്മീര്‍ ടൈംസ് പത്രത്തിന്റെ ഓഫീസ് സര്‍ക്കാര്‍ പൂട്ടി; പ്രതിഷേധം ശക്തം

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ഏറ്റവും പഴക്കമുള്ളതും പ്രമുഖ ഇംഗ്ലീഷ് ദിനപത്രവുമായി കശ്മീര്‍ ടൈംസിന്റെ ശ്രീനഗറിലെ ഓഫീസ് അധികാരികള്‍ പൂട്ടി സീല്‍ ചെയ്തു. നീക്കത്തില്‍ ശക്തമായ പ്രതിഷേധവും വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തി. എന്നാല്‍ ഇത് പത്രത്തിന്റെ ഓഫിസ് ആയിരുന്നില്ലെന്നും ജീവനക്കാര്‍ താമസിക്കുന്ന വീടായാണ് ഉപയോഗിച്ചിരുന്നതെന്നുമാണ് സംസ്ഥാന എസ്റ്റേറ്റ് വകുപ്പിന്റെ വിശദീകരണം. കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിക്ക് അനുവദിച്ച ജമ്മുവിലെ വീട് സര്‍ക്കാര്‍ ഒരു മുന്‍ എംഎല്‍എയുടെ സഹോദരു വേണ്ടി മാറ്റി അലോട്ട് ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണ് ശ്രീനഗറിലെ പത്രത്തിന്റെ ഓഫീസ് സര്‍ക്കാര്‍ പൂട്ടിയത്.

പ്രസ് എന്‍ക്ലേവിലെ വിവിധ പത്രമാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ കെട്ടിടത്തിലാണ് കശ്മീര്‍ ടൈംസ് ഓഫീസ്. ഒഴിപ്പിക്കല്‍ നോട്ടീസോ മുന്നറിയിപ്പോ ഇല്ലാതെയാണ് ഓഫീസ് സീല്‍ ചെയ്തതെന്ന് പത്രം അറിയിച്ചു. യാതൊരു മുന്നറിയിപ്പും ഒഴിപ്പിക്കല്‍ നടപടിയും ഇല്ലാതെയാണ് പത്രമോഫീസ് എസ്റ്റേറ്റ് വകുപ്പ് അധികൃതര്‍ പൂട്ടിയതെന്നും ജമ്മുവിലെ ഫ്‌ളാറ്റില്‍ നിന്ന് തന്നെ ഇറക്കി വിട്ടതും ഇതുപോലെ ആയിരുന്നുവെന്നു എഡിറ്റര്‍ ഭാസി ട്വീറ്റ് ചെയ്തു. കാര്യങ്ങള്‍ തുറന്നു പറയുന്നതിനെതിരെയുള്ള പ്രതികാരമാണിതെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ അനുരാധ ഭാസിന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയാണ്. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കി ആര്‍ക്കിള്‍ 370 റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചിനു ശേഷം മാധ്യമങ്ങള്‍ക്കും ആശയവിനിമയ സംവിധാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ഇവര്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. ആശയവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്നും മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇവരുടെ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഓരോ ആഴ്ചയില്‍ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
 

Latest News