Sorry, you need to enable JavaScript to visit this website.

സംവരണ അട്ടിമറി: പിണറായി സർക്കാർ  ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു; 1000 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം

  • ബുധനാഴ്ച 1000 കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി പ്രതിഷേധ സമരം

തിരുവനന്തപുരം- നിലവിലുള്ളതിന് പുറമേ പത്ത് ശതമാനം അധിക സീറ്റ് വർദ്ധിപ്പിച്ച് എൻജിനീയറിംഗിലും ആർക്കിടെക്ചറിലും ഏർപ്പെടുത്തിയ മുന്നോക്ക സംവരണത്തിനുള്ള ഉത്തരവ് കേരളാ സർക്കാർ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സമസ്ത മേഖലയിലും സാമൂഹ്യ നീതി അട്ടിമറിക്കാനും സവർണ സംവരണം നടപ്പാക്കാമുമാണ് എൽ.ഡി.എഫ് സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. സംഘ്പരിവാർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ പോലും നടപ്പാക്കാത്ത വിധത്തിൽ സാമൂഹ്യ നീതി അട്ടിമറിക്കാനുള്ള ആർ.എസ്.എസ് അജണ്ട ഏറ്റെടുത്തു നടപ്പാക്കുകയാണ് സർക്കാർ. 


കോവിഡ്മൂലം ജനക്ഷേമ പ്രവർത്തനങ്ങളടക്കം നിർത്തിവെക്കുമ്പോൽ സാമൂഹ്യ നീതി അട്ടിമറിക്കാൻ സർക്കാർ പണം വാരിക്കോരി ചെലവഴിക്കുകയാണ്. ദളിത് പിന്നാക്ക ജനവിഭാഗങ്ങളെ പിറകോട്ട് തള്ളുകയും മുന്നോക്ക സംവരണമടക്കം സാമൂഹ്യ നീതി അട്ടിമറിക്കുന്ന നിലപാടെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി നടത്തിയ നവോത്ഥാന വാചോടാപങ്ങൾ ശുദ്ധ കാപട്യവും കള്ളവുമായിരുന്നുവെന്നാണ് ഇപ്പോൾ തെളിയിക്കപ്പെടുന്നത്. ഭരണഘടനാ വിരുദ്ധവും ആർ.എസ്.എസ് അജണ്ടയുമായ മുന്നോക്ക സംവരണത്തിൽനിന്ന് ഇടതു സർക്കാർ പിൻമാറിയില്ലെങ്കിൽ സംവരണ സമുദായങ്ങളേയും സമാന ചിന്താഗതിക്കാരെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. 


ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ അധികാര ഘടനയിൽ ഭൂമിയും വിദ്യാഭ്യാസവും അധികാരവും നിഷേധിക്കപ്പെട്ട അവർണ സമുഹത്തോടുള്ള ജനാധിപത്യ ഇന്ത്യയുടെ നിതിപൂർവമായ ഭരണഘടനാ പരിഹാരമാണ് സംവരണം. വിവേചനം അനുഭവിക്കുന്ന പട്ടിക ജാതി പട്ടിക വിഭാഗങ്ങളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനും സാമുഹ്യ സമത്വവും സാമുഹ്യ നീതിയും ഉറപ്പുവരുന്നതിനുള്ള പദ്ധതി.
സാമ്പത്തിക സംവരണം എന്നത് സി.പി.എമ്മിന്റ കൂടി ആശയമാണ്. അത് കൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തേക്കാളും ആവേശത്തോടെ 'സവർണ സംവരണം' കേരളത്തിൽ എൽ.ഡി.ഫ് നടപ്പിലാക്കുന്നത്.


10 ശമാനം എന്നത് സംവരണ സമുദായങ്ങളുടെ അവകാശങ്ങളും കവർന്നെടുത്ത് 20 ശതമാനത്തിലെത്തിയിരിക്കുന്നു. മെഡിക്കൽ കോളേജുകളിൽ ആകെ പി.ജി സീറ്റുകളിൽ ഈഴവർക്ക് 13. മുസ്‌ലിംകൾക്ക് 9. എന്നാൽ ജനസംഖ്യ വളരെ കുറഞ്ഞ സവർണ വിഭാഗങ്ങൾക്ക് 30 സീറ്റുകൾ എന്നതാണ് അവസ്ഥ.
തൊഴിൽ മേഖലിയിൽ നടക്കുന്ന സംവരണ അട്ടിമറികളുടെ ഭീകര കണക്കുകൾ പല കമ്മിഷനുകളും ചുണ്ടിക്കാട്ടിയതാണ്. മാറി വന്ന ഭരണകൂടങ്ങൾ ഈ അട്ടിമറികളെ തിരുത്താനോ ബാക്ക് ലോഗ് നികത്താനോ ശ്രമിക്കാതിരുന്നത് സവർണാധിപത്യ മൂല്യങ്ങളിൽനിന്നും മുക്തമായ രാഷ്ട്രീയം ഇല്ലാത്തത് കൊണ്ടു കൂടിയാണ് -അദ്ദേഹം പറഞ്ഞു. 

Latest News