ഫാറൂഖ് അബ്ദുല്ലയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു; പകപോക്കലെന്ന് കശ്മീര്‍ സഖ്യം

ശ്രീനഗര്‍- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ പൊരുതുമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ചതിനു പിന്നാലെ സഖ്യത്തിലെ പ്രധാനിയും മുന്‍ മുഖ്യമന്ത്രിയുമായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ്‌റ് ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ലോക്‌സഭാ എംപിയും മുന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞ വര്‍ഷം ജൂലൈയിലും ചോദ്യം ചെയ്തിരുന്നു. അസോസിയേഷനില്‍ നടന്ന 40 കോടിയുടെ തിരിമറിയാണ് കേസ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഭാരവാഹികള്‍ പ്രതികളാണ്.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത സഖ്യം രൂപീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ഇഡി ഫാറൂഖ് അബ്ദുല്ലയ്ക്കു നോ്ട്ടിസ് അയച്ചത്. കശ്മീരിലെ പാര്‍ട്ടികളുടെ ഐക്യത്തില്‍ വിറളി പൂണ്ട കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്ന് പുതുതായി രൂപീകരിച്ച് പീപ്പ്ള്‍സ് അലയന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. പിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ് ഈ പ്രസ്താവന ട്വിറ്ററില്‍ പങ്കുവെച്ചത്. 

വിമര്‍ശനങ്ങളേയും എതിര്‍സ്വരങ്ങളേയും ഇല്ലാതാക്കാന്‍ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ നീക്കവും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ എകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായി തീരുമാനം പിന്‍വലിക്കണമെന്നും സംസ്ഥാനത്തെ പൂര്‍വസ്ഥിതിയിലാക്കണമെന്നുമുള്ള ന്യായമായ ആവശ്യത്തെ നിശബ്ദമക്കാനാണ് ഇപ്പോഴത്തെ ശ്രമം- പ്രസ്താവയില്‍ പറയുന്നു. 82കാരനായ ഫാറൂഖ് അബ്ദുല്ലയെ പ്രായവും ആരോഗ്യവും  പോലും പരിഗണിക്കാതെ അഞ്ചു മണിക്കൂര്‍ ഇഡി ഓഫീസില്‍ പിടിച്ചിരുത്തിയത് അപലപനീയമാണെന്ന് മെഹബൂബ പറഞ്ഞു. 

Latest News