Sorry, you need to enable JavaScript to visit this website.

കെ.പി.സി.സി: പട്ടിക പുതുക്കിയിട്ടും അതൃപ്തിയുമായി നേതാക്കള്‍

ന്യൂദല്‍ഹി- കെ.പി.സി.സി പട്ടിക പുതുക്കുമ്പോള്‍ എം.പിമാരുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉപദേശം തള്ളപ്പെട്ട സാഹചര്യത്തില്‍ എം.പിമാരുടെ എതിര്‍പ്പ് ശക്തമായി. തന്റെ നിര്‍ദേശങ്ങള്‍  പൂര്‍ണമായി അവഗണിക്കപ്പെട്ട സാഹചര്യത്തില്‍ കെ.പി.സി.സി അംഗത്വത്തില്‍നിന്ന് സ്വയം ഒഴിവാകുന്നുവെന്ന് പ്രഖ്യാപിച്ചാണ്  ശശി തരൂര്‍ എം.പി പ്രതിഷേധം അറിയിച്ചത്.  അംഗത്വം രാജിവെക്കുമെന്നു ഭീഷണി മുഴക്കി പി.സി.ചാക്കോയും എതിര്‍പ്പറിയിച്ച് കെ.വി.തോമസ് എം.പിയും കെ.മുരളീധരന്‍ എം.എല്‍.എയും രംഗത്തുണ്ട്. ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കിയിട്ടും കെ.പി.സി.സി പട്ടികയിലെ വിവാദം അവസാനിക്കുന്നില്ല. 
ഗ്രൂപ്പുകള്‍ പുതുക്കി നല്‍കിയ പട്ടിക എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, വരണാധികാരി സുദര്‍ശന്‍ നച്ചിയപ്പന്‍ എന്നിവര്‍ ഇനിയും തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു കൈമാറിയിട്ടില്ല. ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി രംഗത്തുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപലും മുകുള്‍ വാസ്‌നിക്കും എ.കെ.ആന്റണിയുമായി ചര്‍ച്ച നടത്തി.
തന്റെ നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായി അവഗണിക്കുകയാണെങ്കില്‍ തന്നെ ഒഴിവാക്കി പകരം ആളെ വെച്ചുകൊള്ളാനാണ്  ശശി തരൂര്‍ ഗ്രൂപ്പുകളെ നിലപാട് അറിയിച്ചത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് പട്ടികയില്‍ നിന്നു സ്വയം ഒഴിവാകാമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവെച്ചതെന്ന് തരൂര്‍ പറയുന്നു. അതേസമയം, തരൂരിന്റെ പിന്മാറ്റം കേന്ദ്ര നേതൃത്വത്തിനു സ്വീകാര്യമായിട്ടില്ല. ശശി തരൂരിന്റെ പകരക്കാരനെ അംഗീകരിക്കാനാവില്ലെന്ന് കെ.മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്.
കെ.ബി.മുഹമ്മദ്കുട്ടി, എം.എ.ചന്ദ്രശേഖര്‍ എന്നിവരെ ഒഴിവാക്കിയതിലാണു കെ.വി.തോമസ്  എതിര്‍പ്പ് അറിയിച്ചത്. ആദ്യ പട്ടികയെക്കാള്‍ മോശമാണു രണ്ടാമത്തേതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് പി.സി. ചാക്കോ രാജി ഭീഷണി മുഴക്കിയത്. 
 

Latest News