ഫാറൂഖ് അബ്ദുല്ല മെഹബൂബ മുഫ്തിയെ കണ്ടു; ജമ്മു കശ്മീരില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗം ചേരുന്നു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും വ്യാഴാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രിമരായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും തടങ്കലില്‍ നിന്ന് മോചിതയായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെ വസതിയിലെത്തി സന്ദര്‍ശിച്ചു. ഇവര്‍ മെഹബൂബയെ വ്യാഴാഴ്ച നടക്കുന്ന യോഗത്തിന് ക്ഷണിക്കുകയും ചെയ്തു. ക്ഷണം സ്വീകരിച്ചതായി പിന്നീട് ഉമര്‍ ട്വീറ്റ് ചെയ്തു. 

ജമ്മു കശ്മരീലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനും ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനുമാണ് പാര്‍ട്ടികളുടെ യോഗം ചേരുന്നതെന്ന് ഉമര്‍ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ട ഗുപ്കര്‍ പ്രഖ്യാപനത്തിന്റെ ഭാവിയും ചര്‍ച്ചയാകും. പ്രാദേശി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പ്ള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐഎം എന്നീ പാര്‍ട്ടികളുടെ സംയുക്ത ശ്രമമാണ് ഗുപ്കര്‍ പ്രഖ്യാപനം.

ഈ യോഗത്തിനു ശേഷം കാര്യങ്ങളില്‍ മാറ്റമുണ്ടാക്കാനാകുമെന്ന് മെഹബൂബ മുഫതി പ്രത്യാശ പ്രകടിപ്പിച്ചു. ഫാറൂഖ് അബ്ദുല്ലയും ഉമറും വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചത് ധൈര്യം പകര്‍ന്നു. ഒന്നിച്ചു നിന്ന് നല്ലതിനു വേണ്ടി മാറ്റമുണ്ടാക്കാമെന്ന് ഉറപ്പാണെന്നും മെഹബൂബ പ്രതികരിച്ചു.
 

Latest News