Sorry, you need to enable JavaScript to visit this website.

എം. ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി- സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. എൻഫോഴ്‌സ്‌മെൻറ് അറസ്റ്റ് ചെയ്യാനിടയുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ്. ജാമ്യാപേക്ഷ.  ഹർജി കോടതി വ്യാഴാഴ്ച പരിഗണിച്ചേക്കും. വിവിധ ഏജൻസികൾ ഒമ്പത് തവണകളിലായി തൊണ്ണുറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നുവെന്നു ഇതുവരെ പ്രതിയാക്കിയിട്ടില്ലന്നും ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശങ്ങൾ തന്നെ പ്രതിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണന്ന് ശിവശങ്കർ ഹർജിയിൽ പറയുന്നു. കേസിലെ പ്രതികൾ സ്വർണക്കടത്ത് ആരംഭിച്ചത് 2019 നവംബറിലാണന്നും അതിന് മുൻപ് ചാർട്ടേഡ് അക്കൗണ്ടൻറുമായുള്ള തന്റെ വാട്‌സാപ്പ് മെസേജുകൾ തിയതി പോലുമില്ലാതെ  പരാമർശിക്കുന്നത് കുറ്റകൃത്യത്തിൽ തനിക്ക് പങ്കുണ്ടെന്ന ധാരണ പരത്തി തെറ്റിദ്ധരിപ്പിക്കാനും കേസിൽ പെടുത്താനുള്ള ശ്രമമാണന്നും ഹർജിയിൽ പറയുന്നു. താൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. ഓരോ തവണ ചോദ്യം ചെയ്തു കഴിയുമ്പോഴും വളച്ചൊടിച്ച വാർത്തകളാണ് വരുന്നതെന്നും മാധ്യമവിചാരണയാണ് നടക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളുടെ സമ്മർദത്തിന് വഴങ്ങി തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാനിടയുണ്ട്.
ചാർട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്നയെ പരിചയപ്പെടുത്തിയതിൽ  അസ്വാഭാവികമായി ഒന്നുമില്ല. സ്വപ്നയുടെ പണം ഷാർജ ഭരണാധികാരിയിൽ
നിന്ന് ലഭിച്ച ടിപ്പാണന്നാണ് തന്റെ അറിവ്. ഇക്കാര്യം ചാർട്ടേഡ് അക്കൗണ്ടൻറുമായി വാട്‌സാപ്പ് സന്ദേശത്തിൽ പങ്കുവെച്ചിട്ടുണ്ട്. കള്ളക്കടത്ത് നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പാണിത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഏജസികളെ അറിയിച്ചിട്ടുണ്ടന്നും   ശിവശങ്കർ ബോധിപ്പിച്ചു.
 

Latest News