മൃഗശാലയിലെ കടുവകള്‍ക്ക് ബീഫ് നല്‍കരുതെന്ന് ബിജെപി നേതാവ്

ഗുവാഹത്തി- മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും ബിഫ് കഴിക്കേണ്ടെന്ന് അസമിലെ ബിജെപി നേതാവ് സത്യ രഞ്ജന്‍ ബോറ. ഗുവാഹത്തി മൃഗശാലയിലെ കടുവകള്‍ക്ക് ബീഫ് നല്‍കുന്ന നിര്‍ത്തിവെക്കണമെന്നും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ബോറയുടെ നേതൃത്തില്‍ ഏതാനും പേര്‍ ചേര്‍ന്ന് മൃഗശാലയുടെ കവാടത്തില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തി. കടുവകള്‍ക്കുള്ള ബിഫ് കൊണ്ടുവന്ന വാഹനത്തെ കവാടത്തില്‍ ഇവര്‍ തടയാനും ശ്രമിച്ചു. പോലീസും മൃഗശാല സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. കടുവകള്‍ക്ക് ബീഫ് അല്ലാത്ത മറ്റു മാംസങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് ബോറയുടെ വാദം. മൃഗശാലയില്‍ മ്ലാവുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇവയുടെ മാംസം കടുവകള്‍ക്ക് നല്‍കാമെന്നും അദ്ദേഹം പറയുന്നു. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെടുന്ന മൃഗമാണ് മ്ലാവ്. ഇവയ്ക്ക് നിയമ സംരക്ഷണവുമുണ്ട്.
 

Latest News