Sorry, you need to enable JavaScript to visit this website.

തോമസ് ഐസക്കിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട് - സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്താൻ ആർ.എസ്.എസിന് ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകൾ അകമഴിഞ്ഞ പിന്തുണ നൽകുന്നുവെന്ന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. ഐസക്കിന്റെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും സമൂഹത്തിൽ ഇസ്‌ലാമോഫോബിയ പരത്തുന്ന ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും നോട്ടീസിൽ പറയുന്നു.


തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ടതിനെ തുടർന്ന് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസക്ക് വിവാദ പരാമർശം നടത്തിയത്. ആർ.എസ്.എസിനെ നിശിതമായി വിമർശിക്കുകയും മുസ്‌ലിം സമുദായം അടക്കമുള്ള മർദിത സമൂഹങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്ന സംഘടനയായതിനാൽ ആർ.എസ്.എസും അവരുടെ ഭരണകൂടവും ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ പ്രവർത്തകരെയും വേട്ടയാടുകയാണ്. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകർ സംഘടനയുടെ രൂപീകരണംമുതൽ ഇന്നേവരെ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിലോ കൊലപാതകങ്ങളിലോ ഏർപ്പെട്ടതായി ഒരു പരാതി പോലും ഉയർന്നിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. സംഘടനക്ക് അപകീർത്തിയുണ്ടാക്കിയ പരാമർശം പിൻവലിച്ചു മാപ്പ് പറയാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അഡ്വ. അമീൻ ഹസ്സൻ മുഖേന അയച്ച നോട്ടീസിൽ ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കി.

 

Latest News