മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ അധികാരികള്‍ രാജ്യദ്രോഹ നിയമം ആയുധമാക്കുന്നു- മുന്‍ സുപ്രീം കോടതി ജഡ്ജി

ന്യൂദല്‍ഹി- മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ അധികാരികള്‍ രാജ്യദ്രോഹ നിയമം ആയുധമാക്കുന്നുവെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ മദന്‍ ബി ലോക്കൂര്‍. അപകടകരമായ ഈ നിയമ ദുരുപയോഗം അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹ നിയമങ്ങലെ ആയുധമക്കുന്നതിനും നിരോധനാജ്ഞകളേയും ഇന്റര്‍നെറ്റ് വിലക്കിനേയും അദ്ദേഹം വിമര്‍ശിച്ചു. മീഡിയ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 2020ലെ ബി ജി വര്‍ഗീസ് സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിക്കെതിരെ രാജ്യദ്രോഹം ചുമത്തുക എന്നത് അയാളുടെ അഭിപ്രായം സ്വാതന്ത്ര്യം തടയലിന്റെ ഏറ്റവും മോശപ്പെട്ട രൂപമാണെന്നും ജസ്റ്റിസ് മദന്‍ പറഞ്ഞു. രാജ്യദ്രോഹ നിയമം എങ്ങനെ പ്രയോഗിക്കണമെന്നതു സംബന്ധിച്ച് 1962ല്‍ തന്നെ സുപ്രീം കോടതി വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നിട്ടും അധികാരികള്‍ ഈ നിയമങ്ങളെ ആയുധമക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ പറയാത്ത ഒരു കാര്യം അയാളുടെ മേല്‍ ചാര്‍ത്തുകയും എന്നിട്ട് അതിന്റെ പേരില്‍ ആയാള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിക്കുക എന്നതാണ് സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെ നിശബ്ദരാക്കുന്നതിനുള്ള പുതിയ രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Latest News