ഹൈദരാബാദ്- പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍. 23 കാരനായ അകുല പ്രവീണ്‍ ആണ് അറസ്റ്റിലായത്.
പ്രതിയുടെ പക്കല്‍ രണ്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും 5.44 ലക്ഷം രൂപയും കണ്ടെത്തി. അടുത്ത സുഹൃത്തും ഇയാളുടെ തട്ടിപ്പിന് ഇരയായതായി പോലീസ് പറഞ്ഞു. ഡിആര്‍ഡിഒയിലെ ഫിനാന്‍സ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലി ശരിയാക്കാമെന്ന് അടുത്ത സുഹൃത്തായ അനില്‍ റെഡ്ഡിയില്‍ നിന്ന് 3.61 ലക്ഷം രൂപയാണ് വാങ്ങിയത്.
ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി ആണെന്ന വ്യാജേന അനിലുമായി വാട്ട്‌സാപ്പില്‍ ചാറ്റ് നടത്തിയിരുന്നു. അനിലിന് വ്യാജ ഐഡി കാര്‍ഡും പ്രൊജക്ട് വര്‍ക്കും സതീഷിന്റെ പേരില്‍ പ്രവീണ്‍ കൈമാറി.
അനില്‍ കെണിയില്‍ വീണതിന് പിന്നാലെ മറ്റ് സുഹൃത്തുക്കളെയും ഇയാള്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടു. ഇവരില്‍ നിന്നായി 1,83,930 രൂപ വാങ്ങിയതായി പോലീസ് പറഞ്ഞു. ഡിആർഡിഒ ഓഫീസിലെത്തിയപ്പോഴാണ് തങ്ങളെ അകുല പ്രവീണ്‍ കബളിപ്പിച്ചുവെന്ന കാര്യം തട്ടിപ്പിനിരയായ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞത്.