രോഗം ഭേദമാകുന്നു, ഉടന്‍ തിരിച്ചെത്തും- വീഡിയോ സന്ദേശത്തില്‍ ട്രംപ്

വാഷിംഗ്ടണ്‍- തന്റെ രോഗം ഭേദമാവുന്നുവെന്നും ഉടന്‍ തിരിച്ചുവരുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് ബാധിച്ച് മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹം വീഡിയോ സന്ദേശത്തിലാണ് ഇത് അറിയിച്ചിരിക്കുന്നത്. പ്രഥമ വനിത മെലാനിയ ട്രംപും കോവിഡ് ചികിത്സയിലാണ്. ഇപ്പോള്‍ തനിക്ക് നല്ല ആശ്വാസം തോന്നുന്നുണ്ടെന്ന് ട്രംപ് പറയുന്നു. സുഖാശംസ നേര്‍ന്ന അമേരിക്കന്‍ ജനതക്കും ലോക നേതാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഞാന്‍ ഇവിടെ വരുമ്പോള്‍ എനിക്കു നല്ല സുഖമില്ലായിരുന്നു. ഇപ്പോള്‍ ഏറെ ആശ്വാസമുണ്ട്. എനിക്കു തിരിച്ചുവരണം. കാരണം അമേരിക്കക്കുവേണ്ടി ഇനിയും ഒരുപാടു ചെയ്യാനുണ്ട്- വീഡിയോ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍, പ്രസിഡന്റിന്റെ രോഗാവസ്ഥ പൂര്‍ണമായും സുഖപ്പെട്ടിട്ടില്ലെന്ന് വൈറ്റ്ഹൗസ് ഡോക്റ്റര്‍ സീന്‍ കോണ്‍ലി പറഞ്ഞു.

അടുത്ത 48 മണിക്കൂര്‍ ട്രംപിന് നിര്‍ണായകമാണെന്ന് മെഡിക്കല്‍ വിദഗ്ധരെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകളുണ്ട്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഏറെ കരുതലോടെയാണ് നിരീക്ഷിക്കുന്നത്. ട്രംപിന് റംഡെസിവിര്‍ നല്‍കുന്നുണ്ട്. രണ്ടു ഡോസ് റംഡെസിവിര്‍ യാതൊരു പ്രശ്‌നവുമില്ലാതെ ട്രംപ് എടുത്തതായി ഡോക്ടര്‍ കോണ്‍ലി വ്യക്തമാക്കി. പനിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയ പോലെ തന്നെ ഭംഗിയായി അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പു ജയിക്കണം. എന്റെ ജോലികള്‍ ഇനിയും ഏറെയുണ്ട്. വൈറസിനോടാണു ഞാന്‍ പൊരുതുന്നത്. അതിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നു തന്നെ വിശ്വസിക്കുന്നു- ട്രംപ് വീഡിയോ സന്ദേശത്തില്‍ പറയുന്നു
 

Latest News