ലഖ്‌നൗ- ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെപിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്. ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്‌സ്‌കറാണ് ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു.
'പകുതി മാധ്യമ പ്രവർത്തകർ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവർ നാളെ ഇവിടം വിടും. പിന്നെ ഞങ്ങൾ മാത്രമേ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്കത് മാറ്റാൻ കഴിയും', പെൺകുട്ടിയുടെ പിതാവിനോടായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് ഇത് വീഡിയോയിൽ പകർത്തിയത്. 'അവർ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അവർ പറയുന്നത്. ഞങ്ങളുടെ അച്ഛനേയും അവർ ഭീഷണിപ്പെടുത്തുന്നു', പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.