നിയമ വ്യവസ്ഥയുടെ തകർച്ച വെളിപ്പെടുത്തുന്നു -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് - ബാബ്‌രി മസ്ജിദ് തകർത്ത കേസിൽ കുറ്റാരോപിതരെ മുഴുവൻ വെറുതെ വിടുകയും ഗൂഢാലോചന നടന്നില്ലെന്ന തീർപ്പിലെത്തുകയും ചെയ്ത ലഖ്‌നൗ സി.ബി.ഐ പ്രത്യേക കോടതി വിധി ഇന്ത്യൻ നിയമ, നീതി വ്യവസ്ഥയുടെ  തകർച്ചയെ വെളിപ്പെടുത്തുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. വിധി അപ്രതീക്ഷിതമല്ല. ബാബ്‌രി കേസിലടക്കം സമീപകാലത്ത് പരമോന്നത കോടതിയുൾപ്പെടെ നടത്തിയ വിധി പ്രസ്താവങ്ങളുടെ സ്വാഭാവിക തുടർച്ച മാത്രമാണിത്. പള്ളി പൊളിച്ചത് കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. മസ്ജിദ് തകർത്തതിന് ശേഷം സംഘ് പരിവാർ നേതാക്കൾ ആഹ്ലാദം പ്രകടിപ്പിച്ചതിന്റെ ചിത്രങ്ങൾ രാജ്യം കണ്ടതാണ്. കുറ്റാരോപിതർക്കെതിരായ വേണ്ടത്ര തെളിവുകൾ അന്വേഷണ ഏജൻസി കോടതിയിലെത്തിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷനുകളും ഇക്കാര്യം രാജ്യത്തോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും കോടതിക്ക് കുറ്റക്കാരെ കണ്ടെത്താനാവുന്നില്ലെങ്കിൽ സംഘ് പരിവാർ താൽപര്യങ്ങൾക്ക് ഇന്ത്യൻ നീതിവ്യവസ്ഥ കീഴടങ്ങി എന്നു മാത്രമേ മനസ്സിലാക്കാനാവൂ -എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. 


 

Latest News