തളിപ്പറമ്പ്- ചെങ്ങളായിയിൽ മാനസിക വൈകല്യമുള്ള 22കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
ചെങ്ങളായി അരിമ്പ്രയിലെ നടുക്കുന്നുമ്മൽ സിയാദ് (32), പുലിമുണ്ട വീട്ടിൽ മുഹമ്മദ് ബാഷ(35), ഓട്ടോ ഡ്രൈവർ അരിമ്പ്രയിലെ ചെട്ടിപ്പീടിക വീട്ടിൽ അബൂബക്കർ (52) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ഇവരെ കണ്ണൂർ കോവിഡ് സെൻററിലേക്ക് മാറ്റി. യുവതി തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. ഉപേക്ഷിച്ച ചെങ്കൽ ക്വാറി പരിസരത്തെ ആളൊഴിഞ്ഞ ഷെഡിൽ ആറ് മണിക്കൂറോളമാണ് മൂവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്.
മദ്യപിച്ച് ലക്കുകെട്ട പ്രതികൾ യുവതിയെ മദ്യം കുടിപ്പിക്കാനും ശ്രമിച്ചിരുന്നു. നിലവിളിച്ചെങ്കിലും ആൾതാമസമില്ലാത്ത സ്ഥലമായതിനാൽ പ്രതികൾ കീഴ്പ്പെടുത്തുകയായിരുന്നു.
കടയിൽ പോയി മടങ്ങുന്നതിനിടെയാണ് ഒന്നാം പ്രതി സിയാദ് വീട്ടിനടുത്തിറക്കാമെന്നുപറഞ്ഞ് യുവതിയെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റിയത്.
തുടർന്ന് മുഹമ്മദ് ബാഷയെയും അബൂബക്കറിനെയും വിവരമറിയിച്ച് സ്ഥലത്തെത്തിക്കുകയായിരുന്നു. സിയാദ് ഉപയോഗിച്ച ബൈക്കും അബൂബക്കറിന്റെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.