20 രൂപയെ ചൊല്ലി തര്‍ക്കം; ദല്‍ഹിയില്‍ യുവാവിനെ മകനു മുന്നിലിട്ട് അടിച്ചുകൊന്നു

ന്യൂദല്‍ഹി- 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 38കാരനായ യുവാവിനെ കൗമാരക്കാരനായി മകനു മുന്നിലിട്ട് അക്രമികള്‍ അടിച്ചുകൊലപ്പെടുത്തി. 13കാരനായ ബാലന്‍ അച്ഛനെ തല്ലരുതെന്ന് പറഞ്ഞ് കരഞ്ഞിട്ടും അക്രമികള്‍ നിര്‍ത്തിയില്ല. വടക്കന്‍ ദല്‍ഹിയിലെ ബുരാരിയില്‍ വ്യാഴാഴ്ചയാണ് രൂപേഷ് എന്ന യുവാവ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശം കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇടമാണ്. പ്രതികളായ സന്തോഷ്, സരോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷെവ് ചെയ്യാനായി ബാര്‍ബര്‍ഷോപ്പില്‍ ചെന്നപ്പോഴുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഷേവ് ചെയ്തതിന് 50 രൂപയാണ് കടക്കാരന്‍ ചോദിച്ചത്. എന്നാല്‍ രൂപേഷിന്റെ കയ്യില്‍ 30 രൂപയെ ഉണ്ടായിരുന്നുള്ളൂ. ബാക്കി 20 രൂപ പിന്നീടു തരാമെന്നു പറഞ്ഞെങ്കിലും സലൂണ്‍ നടത്തിപ്പുകാരായ പ്രതികള്‍ വഴങ്ങിയില്ല. ഇത് തര്‍ക്കമായി മാറുകയായിരുന്നു. ഇതിനിടെ പ്രതികള്‍ സലൂണിലുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പു കൊണ്ടും മറ്റും ക്രൂരമായി രൂപേഷിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷി പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന ഒരു വിഡിയോയും പ്രചരിച്ചു. രൂപേഷിന് അടിയേല്‍ക്കുമ്പോള്‍ മകന്‍ തടയുന്നതായും ഈ ദൃശ്യങ്ങളിലുണ്ട്. നിരവധി പേര്‍ സംഭവം കണ്ടു നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇടപെട്ടില്ലെന്നും ഈ വിഡിയോയില്‍ വ്യക്തമാണ്.
 

Latest News