ചന്തയില്‍ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കരുത്- ജോയ് മാത്യു

കോഴിക്കോട്- സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രികളില്‍ അപമനിച്ചയാളെ കൈകാര്യം ചെയ്ത സ്ത്രീകള്‍ക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ വിമര്‍ശിച്ചതില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. 'പൂഞ്ഞാറുകാരന്‍ ഒരുവന്‍ ചാനലില്‍ കുരച്ചത് ഇങ്ങിനെ 'ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി 'എന്ന്  ചന്തയില്‍ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവന്‍ മറ്റൊരു ഞരമ്പന്‍ എന്ന് ജോയ് മാത്യു കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം

ചിലരുടെ പ്രശനം പെണ്ണുങ്ങള്‍ ഞരമ്പുരോഗിയെ തല്ലിയതിലല്ല, അവിടെ വെച്ച് തെറിപറഞ്ഞതാണ്.  'എന്താ സ്‌നേഹിതാ വിജയാ നിനക്കിട്ട് ഒന്ന് തരട്ടെ ?' എന്ന് പറഞ്ഞാണ് തല്ലിയിരുന്നതെങ്കില്‍ ഇപ്പറയുന്നവര്‍ ഈ സ്ത്രീകളെ പിന്തുണയ്ക്കുമായിരുന്നോ? സ്ത്രീകള്‍ ഇങ്ങിനെയൊക്കെയേ പെരുമാറാവൂ എന്ന ഫ്യുഡല്‍ ധാരണയാണ് ഇവരെയൊക്കെ നയിക്കുന്നത്. അടികൂടിയിട്ടുള്ളവര്‍ക്കറിയാം ആത്മരോഷം, വീറ്, വാശി എന്നിവ വര്‍ധിപ്പിക്കാനും എതിരാളിയെ തളര്‍ത്താനും ചില പ്രത്യേക പദങ്ങള്‍ക്ക് സാധിക്കും എന്ന് മനശാസ്ത്രം അത് സമ്മതിച്ചു തരുന്നുമുണ്ട്. (കൊടുങ്ങല്ലൂരിന്റെ പാരമ്പര്യ രക്തമാണ് മലയാളിയുടെ സിരകളില്‍ എന്നത് മറക്കണ്ട) ഞരമ്പന്‍ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയില്‍ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകള്‍ ഉപയോഗിച്ചിട്ടില്ല. ചില പദങ്ങള്‍ക്ക് അലങ്കാരവും ഉല്‍പ്രേക്ഷയും കൊടുത്തിട്ടുണ്ടാവാം. അത് സീന്‍ കളര്‍ ഫുള്‍ ആകാനാണെന്ന് കരുതിയാല്‍ മതി.  പൂഞ്ഞാറുകാരന്‍ ഒരുവന്‍ ചാനലില്‍ കുരച്ചത് ഇങ്ങിനെ 'ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി 'എന്ന്. ചന്തയില്‍ അധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവന്‍ മറ്റൊരു ഞരമ്പന്‍. 
 

Latest News