കോട്ടയം- കേരള കോൺഗ്രസ് എമ്മിന്റെ സീറ്റുകളിൽ കണ്ണെറിഞ്ഞ് കോൺഗ്രസിലെ ഒരു ഡസണോളം നേതാക്കൾ. കേരള കോൺഗ്രസ് എം എൽ.ഡി.എഫിലേക്ക്് അടുക്കുന്നുവെങ്കിലും വാതിലടക്കാതെ ഉമ്മൻചാണ്ടി പക്ഷം. എങ്ങനെയും യു.ഡി.എഫിലെത്താൻ പി.സി. ജോർജ്്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ശേഷിക്കേ ഉമ്മൻചാണ്ടിയുടെ നാട്ടിൽ കരുനീക്കങ്ങൾ ശക്തം. ആലസ്യം വിട്ടുണർന്ന് ഉമ്മൻചാണ്ടി സജീവമായതോടെ കോൺഗ്രസ് രാഷ്ട്രീയവും കോട്ടയത്തേക്ക്് ചുവടുമാറിയിരിക്കുകയാണ്്. കോൺഗ്രസിലെ സീറ്റു ചർച്ചകൾ നേതാക്കൾക്കിടയിൽ പുരോഗമിക്കുന്നു. ജോസ് കെ. മാണി എൽ.ഡി.എഫിലെത്തുകയാണെങ്കിൽ മത്സരിക്കാനായി നേതാക്കളുടെ പടതന്നെയാണ് രംഗത്ത്്. പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റ്ിനും അപേക്ഷ നൽകി കാത്തിരിക്കുന്ന നേതാക്കൾ ഇപ്പോൾ പുതുപ്പള്ളിയിലും പ്രതീക്ഷ അർപ്പിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിലുൾപ്പടെ ഉമ്മൻചാണ്ടിക്ക്് നിർണായക സ്വാധീനം ഉണ്ടാകുമെന്ന് നിയമസഭാ സുവർണ ജൂബിലിയോടെ നേതാക്കൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഉമ്മൻചാണ്ടിയുടെ പാളയത്തിലെ വിശ്വസ്തനായ കെ.സി. ജോസഫ്് കണ്ണൂരിൽനിന്നും മധ്യകേരളത്തിലേക്ക് കുടിയേറാൻ ഏറെനാളായി കാത്തിരിക്കുകയാണ്. കോട്ടയത്തുകാരനാണെങ്കിലും കെ.സി. ജോസഫ് ഇരിക്കൂറിലെ ജനപ്രതിനിധിയാണ്്. കേരള കോൺഗ്രസിന്റെ കൈവശമായിരുന്നു കോട്ടയത്തെ നാലു മണ്ഡലങ്ങൾ. ജോസ് കെ. മാണിയുടെ അഭാവത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ മണ്ഡലങ്ങൾ കോൺഗ്രസിന് ലഭിക്കും. കൂടാതെ ജോസഫ് പക്ഷത്തുള്ള ചങ്ങനാശ്ശേരി എം.എൽ.എ സി.എഫ്. തോമസ് അനാരോഗ്യം കാരണം ഇത്തവണ മത്സരിക്കാനിടയില്ല. ഈ മണ്ഡലവും കോൺഗ്രസിന് താൽപര്യമുണ്ട്്. കൂടാതെ പി.സി. ജോർജ് കുത്തകയാക്കിയിരിക്കുന്ന പൂഞ്ഞാറും. ഇതോടെ ഫലത്തിൽ അഞ്ചു മണ്ഡലങ്ങളിൽ കോൺഗ്രസിന് സ്ഥാനാർഥികളെ നിർത്താം.
എ ഗ്രൂപ്പിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂരിൽനിന്നും കോട്ടയത്തേക്ക്് വന്ന്് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു തവണയും തിരുവഞ്ചൂർ വിജയിക്കുകയും ചെയ്തു. ഇതുപോലെ നാട്ടിലേക്ക് കെ.സി. ജോസഫിനെ കൊണ്ടുവരണമെന്ന് ഉമ്മൻചാണ്ടി പക്ഷത്തിന് ആഗ്രഹമുണ്ട്. അങ്ങനെയെങ്കിൽ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളായിരിക്കും കെ.സിക്കായി പരിഗണിക്കുക. ഏറ്റുമാനൂർ നിലവിൽ സി.പി.എം കൈപ്പിടിയിലാണ്. പക്ഷേ കേരള കോൺഗ്രസ് എം പലതവണ ജയിച്ചിട്ടുള്ള മണ്ഡലമാണ്. അതിനാൽ തിരിച്ചുപിടിക്കാനാവും എന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ഏറ്റുമാനൂരിലേക്ക് ലക്ഷ്യമിട്ട് മുൻ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയും, മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷും രംഗത്തുണ്ട്. ലതിക ഏറ്റുമാനൂർ മണ്ഡലത്തിലാണ് താമസം. കൂടാതെ പല പ്രതിസന്ധി ഘട്ടങ്ങളിലും ലതികയെ പാർട്ടി മത്സരിപ്പിച്ചിട്ടുണ്ട്. മലമ്പുഴയിൽ വി.എസ്. അച്യൂതാനന്ദനെതിരെ ലതികയായിരുന്നു സ്ഥാനാർഥി. കൂടാതെ ജോസഫ് വാഴയ്ക്കനും.
പി.സി. ജോർജാണെങ്കിൽ പിണറായി വിജയനെ തള്ളിപറഞ്ഞ് യു.ഡി.എഫ് ക്ഷണം കാത്തിരിക്കുകയാണ്. ഒരു മാസം മുമ്പുവരെ നല്ല പ്രതീക്ഷയിലായിരുന്നു. പക്ഷേ ഉമ്മൻചാണ്ടി തിരിച്ചുവന്നതോടെ പി.സിയുടെ പ്രതീക്ഷ മങ്ങി. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നൽകിയ സേവനങ്ങൾ മനസ്സിലുള്ള ഉമ്മൻചാണ്ടി പി.സിയെ അടുപ്പിക്കുകയില്ലെന്നാണ് അറിയുന്നത്്. പി.സിക്ക് പൂഞ്ഞാറിനെക്കാളും താൽപര്യം പാലായെന്നാണു കേൾവി. അതും യു.ഡി.എഫ് കുപ്പായത്തിലാണെങ്കിൽ മാത്രം.
പാലാ യു.ഡി.എഫ് നിയമസഭാ സീറ്റിൽ കണ്ണുവച്ച് പി.സി. ജോർജിനെ കൂടാതെ എൻ.ഡി.എയിലുള്ള പി.സി. തോമസും രംഗത്തെന്ന് സൂചന. ഇതിന്റെ ഭാഗമായി യു.ഡി.എഫിലെ ചില നേതാക്കളുമായി ഇരുവരും ചർച്ച നടത്തിയതായാണ് വിവരം. എന്നാൽ വിഷയത്തിൽ യു.ഡി.എഫ് നേതാക്കൾ ധാരണയിലെത്തിയിട്ടില്ല. നിലവിലെ മുന്നണി പ്രശ്‌നങ്ങൾക്ക് പരിഹാരമാവാത്തതും ജോസ് കെ. മാണിയെ തിരികെ മുന്നണിയിലേക്ക് എത്തിക്കാൻ ശ്രമം തുടരുന്നതും രണ്ടു പി.സിമാരുടെ വിഷയത്തിലുമുള്ള മുന്നണി തീരുമാനം വൈകിപ്പിക്കുമെന്നുറപ്പാണ്.
ഇതിനിടയിൽ ജോസ് വിഭാഗത്തെ തിരികെയെത്തിക്കാനുള്ള നീക്കം ഉമ്മൻചാണ്ടിയുടെ വിശ്വസ്തന്റെ നേതൃത്വത്തിൽ ആരംഭിച്ചതയുള്ള റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഘടകകക്ഷികളെ ഒരുമിച്ച് നിറുത്തി എൽ.ഡി.എഫിനെതിരെ പടനയിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. യു.ഡി.എഫിലെ പ്രബല ഘടകക്ഷിയായ കേരള കോൺഗ്രസ് എമ്മിനെ ഒപ്പം നിർത്തണമെന്നാണ് ഉമ്മൻചാണ്ടി പക്ഷത്തെ നിലപാട്്. പക്ഷേ കോട്ടയം ഡി.സി.സിയ്ക്ക് ഇതിനോട് യോജിപ്പില്ല.