Sorry, you need to enable JavaScript to visit this website.

റിയാദിൽ വാണിജ്യ സ്ഥാപനങ്ങളിൽ റെയ്ഡ്‌

റിയാദിൽ വാണിജ്യ കേന്ദ്രത്തിൽ വിദേശ തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ലേബർ ഓഫീസ് ഉദ്യോഗസ്ഥൻ പരിശോധിക്കുന്നു.

റിയാദ്- പശ്ചിമ റിയാദിലെ അൽമഹ്ദിയ ഡിസ്ട്രിക്ടിൽനിന്ന് എത്യോപ്യക്കാരായ നുഴഞ്ഞുകയറ്റക്കാരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. നുഴഞ്ഞുകയറ്റക്കാർ ഒളിച്ചുകഴിയുന്ന പ്രദേശങ്ങൾ നിരീക്ഷിച്ച് നടത്തിയ റെയ്ഡിനിടെയാണ് എത്യോപ്യക്കാരായ 15 നിയമലംഘകർ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി റിയാദ് പ്രവിശ്യ പോലീസ് അസിസ്റ്റന്റ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. 


റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസ് ഏതാനും ദിവസങ്ങൾക്കിടെ വ്യാപാര സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകൾക്കിടെ 21 ഇഖാമ, തൊഴിൽ നിയമ ലംഘകർ പിടിയിലായി. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഇവരെ പിന്നീട് സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. റെന്റ് എ കാർ മേഖലയിൽ പ്രവർത്തിക്കുന്ന 24 സ്ഥാപനങ്ങൾക്ക് ലേബർ ഓഫീസ് വാണിംഗ് നോട്ടീസുകൾ നൽകി. നഗരസഭാ വ്യവസ്ഥകൾ ലംഘിച്ചതിന് 12 സ്ഥാപനങ്ങൾ റെയ്ഡുകൾക്കിടെ അടപ്പിക്കുകയും ചെയ്തു. 


റെന്റ് എ കാർ സ്ഥാപനങ്ങൾ, ഇറച്ചി കടകൾ, മൊബൈൽ ഫോൺ കടകൾ അടക്കം 800 ലേറെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിയാദ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. പൊതുഗതാഗത അതോറിറ്റി, പോലീസ്, ട്രാഫിക് പോലീസ്, വാണിജ്യ മന്ത്രാലയം, പട്രോൾ പോലീസ്, റിയാദ് നഗരസഭ എന്നിവയുമായി സഹകരിച്ചായിരുന്നു റെയ്ഡുകൾ. റിയാദ് ലേബർ ഓഫീസിനു കീഴിലെ പരിശോധനാ വിഭാഗം മുൻകൂട്ടി തയാറാക്കിയ പദ്ധതികൾ അനുസരിച്ചും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ആപ്പ് വഴിയും ഏകീകൃത കസ്റ്റമർ കെയർ നമ്പറായ 19911 ൽ ബന്ധപ്പെട്ടും സൗദി പൗരന്മാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലുമാണ് വ്യാപാര സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും ലേബർ ഓഫീസ് സംഘങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ നടത്തിയത്. 

Latest News