മലപ്പുറം - തുടർച്ചയായി ഭീതി വിതച്ച് കോവിഡ് വ്യാപനം കുതിക്കുകയാണ്. മലപ്പുറം ജില്ല കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. തുടർച്ചയായി രണ്ടാം ദിനവും ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 700 കടന്നു.
കഴിഞ്ഞ ദിവസത്തേക്കാൾ 21 രോഗികൾ വർധിച്ച് 784 പേർക്കാണ് ഇന്നലെ രോഗബാധ. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 703 പേർ രോഗബാധിതരായപ്പോൾ ഉറവിടമറിയാതെ 50 പേർക്കും ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പർക്കത്തിന് പുറമെ ഉറവിടമറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വർധവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്.
മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 16 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
അതേസമയം 588 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്നലെ രോഗമുക്തരായത്.
ഇതുവരെ 14,175 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
31,718 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,908 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 502 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,775 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,55,652 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 4,413 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.