വെള്ളം നല്‍കാത്തതിന് യുപിയില്‍ ദളിത് കര്‍ഷകനെ തലവെട്ടി കൊന്നു

ലഖ്‌നൗ- കൃഷിയിടത്തിലേക്ക് വെള്ളം നല്‍കാത്തതിനെ തുടര്‍ന്ന് ദളിത് കര്‍ഷകനെ മറ്റൊരു കര്‍ഷകന്‍ തലവെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ബദാവുനിലെ ദിന്‍ നഗര്‍ ശെഖ്പൂരില്‍ തിങ്കളാഴ്ച രാത്രി നടന്ന കൊലപാതത്തില്‍ പ്രതി രൂപ് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. നാഥു ലാല്‍ ജാതവ് ആണ് കൊല്ലപ്പെട്ടത്. രാത്രി വൈകിയും കൃഷിയിടത്തില്‍ ജലസേചനം നടത്തുകയായിരുന്ന നാഥുലാലിനോട് രൂപ് കിഷോര്‍ തന്റെ പാടത്തേക്ക് വെള്ളം തിരിച്ചുവിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ വെള്ളം വേണ്ടി വരുമെന്ന് പറഞ്ഞ് നാഥുലാല്‍ ഇതു നിരസിച്ചതോടെ രോഷാകുലനായ കിഷോര്‍ അദ്ദേഹത്തിന്റെ തലവെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സമീപത്തുള്ളവര്‍ ഇവരുടെ തര്‍ക്കത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും മണ്‍വെട്ടി ഉപയോഗിച്ച് കിഷോര്‍ ആക്രമിച്ചതോടെ പിന്മാറുകയായിരുന്നു. നാഥുലാലിന്റെ മകന്‍ ഓംപാലിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. 

കൊലപാതകത്തിനു പിന്നില്‍ കിഷോര്‍ മാത്രമല്ല, മറ്റു പ്രതികളുമുണ്ടെന്ന് ഓംലാല്‍ ആരോപിച്ചു. രാത്രി വൈകിയും പാടത്ത് പണി തുടര്‍ന്ന അച്ഛന്‍ തന്നെ നേരത്തെ വീട്ടിലേക്ക് തിരിച്ചയച്ചതായിരുന്നുവെന്നും രാത്രി വൈകിയും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് തലയറുത്ത്ക കൊല്ലപ്പെട്ട നിലയില്‍ അച്ഛനെ കണ്ടതെന്നും ഓംലാല്‍ പറഞ്ഞു. കൊലപാതക കുറ്റത്തിനു പുറമെ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും കിഷോറിനെതിരെ കുറ്റം ചുമത്തിയി. 

Latest News