കോഴിക്കോട് - സംസ്ഥാനത്തിന്റെ വികസനത്തിന് ചുരുങ്ങിയത് 10,000 കോടി രൂപയുടെ നിക്ഷേപം കെ.എസ്.എഫ്.ഇയുടെ പുതുതായി ആരംഭിക്കുന്ന 'പ്രവാസി ചിട്ടി' വഴി കണ്ടെത്തുമെന്ന് ധനകാര്യ- കയർ വകുപ്പു മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. കിഫ്ബിയുമായി സഹകരിച്ചാണ് കേരളത്തിന്റെ മൂലധന നിക്ഷേപത്തിന് വൻ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഇ 'പ്രവാസി ചിട്ടി' ജീവനക്കാരുടെ ഉത്തര മേഖലാ സംഗമം കോഴിക്കോട് ശ്രീനാരായണ സെന്ററിനറി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു സംഭാവനയും നൽകാതെ നാടിന്റെ വികസനത്തിൽ പങ്കാളികളാവാനാണ് പ്രവാസികളോട് ആവശ്യപ്പെടുന്നത്. അതിന് അവർ 'പ്രവാസി ചിട്ടി'യിൽ അംഗത്വം എടുത്താൽ മാത്രം മതി. വിദേശത്ത് ചിട്ടി നടത്താനുള്ള അനുമതി സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇക്ക് ഇതിനകം റിസർവ് ബാങ്കിൽനിന്ന് ലഭിച്ചിട്ടുണ്ട്. പ്രവാസി ചിട്ടി വഴി മൂന്ന് വർഷം കൊണ്ട് 10 ലക്ഷം ഇടപാടുകാരെ ചേർക്കാനാണ് ലക്ഷ്യമിടുന്നത്. ഇവരിലൂടെ വരുന്ന 24,000 കോടിയുടെ ചിട്ടി ടേൺഓവറിൽ 10,000 കോടി രൂപയെങ്കിലും നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ തുക ഉപയോഗിച്ച് കിഫ്ബി മുഖേന കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ചിട്ടിയിലേക്ക് പ്രവാസികളെ ആകർഷിക്കാൻ മന്ത്രി ജീവനക്കാരോട് ആഹ്വാനം ചെയ്തു.
പ്രവാസി ചിട്ടി പദ്ധതി കെ.എസ്.എഫ്.ഇയുടെ കുതിച്ചു ചാട്ടത്തിന് വഴിവെക്കും. 47 വർഷം കൊണ്ട് 1.27 കോടിയിൽ നിന്ന് 18,246 കോടിയിലേക്ക് വളർന്ന കെ.എസ്.എഫ്.ഇ അടുത്ത മൂന്ന് വർഷത്തിനകം 36,000 കോടിയുടെ ഇരട്ടി വളർച്ചയാണ് കൈവരിക്കാൻ പോകുന്നത്. കെ.എസ്.എഫ്.ഇയുടെ ഓഫീസുകൾ നവീകരിക്കുമെന്നും ജീവനക്കാർക്ക് മെച്ചപ്പെട്ട പരിശീലനത്തിന് സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സംഗമത്തിൽ കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ കെ. പുരുഷോത്തമൻ, ഡയറക്ടർമാരായ പി.വി ഉണ്ണികൃഷ്ണൻ, ആനന്ദകുട്ടൻ, മുഹമ്മദ് ഷാ, കോഴിക്കോട് എ.ജി.എം. എ. വിജയൻ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.