മൃതദേഹത്തില്‍ എലികടിച്ച പാടുകള്‍; ബന്ധുക്കള്‍ തെരുവിലിറങ്ങി

ഭോപ്പാല്‍- കോവിഡ് ബാധിച്ചു മരിച്ച 87 കാരന്റെ  മൃതദേഹത്തില്‍ എലി കടിച്ച പാടുകള്‍ കണ്ട് ക്രുദ്ധരായ ബന്ധുക്കള്‍ തെരുവിലിറങ്ങി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള യുണീക്ക് ആശുപത്രിയിലാണ് സംഭവം. നവീന്‍ ചന്ദ് ജയിന്‍ വൃദ്ധന്റെ മൃതദേഹത്തിലാണ് എലി കടിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രി അധികൃതരില്‍നിന്ന് മൃതദേഹം സ്വീകരിച്ച ശേഷമാണ് മുഖത്തും കാലിലും എലി കടിച്ചതായി കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്.  കണ്ണ്, മുഖം, ചെവി, കാലുകള്‍ എന്നിവിടങ്ങളില്‍ എലി കടിച്ചതു കണ്ട് അവര്‍ ഞെട്ടി. ആശുപത്രിയാകട്ടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറി.
ആശുപത്രിക്കു മുന്നില്‍വെച്ച് നവീന്‍ ചന്ദിന്റെ കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂട്ടംകൂടി നില്‍ക്കാതെ പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നവീന്‍ ചന്ദിന്റെ കുടുംബാംഗങ്ങളും പോലീസും തമ്മിലും തര്‍ക്കമുണ്ടായി.
വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ.എ. മലാകര്‍ പറഞ്ഞു.
 

Latest News