കളമശ്ശേരി-യുഎഇയില്‍നിന്ന് വന്ന നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് മന്ത്രി കെ ടി ജലീല്‍. അത് നടന്നിട്ടില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന അദ്ദേഹം റിപ്പോര്‍ട്ടര്‍ എഡിറ്റര്‍ ഇന്‍ ചീഫ് എംവി നികേഷ് കുമാറിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഖുറാന്‍ കോപ്പികള്‍ താന്‍ ഏറ്റുവാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലോ മറ്റോ ഖുറാന്‍ വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സ്ഥലമുണ്ട് എന്ന് മാത്രമാണ് യുഎഇ കോണ്‍സുലേറ്റിനോട് താന്‍ അറിയിച്ചതെന്നും ജലീല്‍ പറഞ്ഞു. സര്‍ക്കാരിന് കൂടുതല്‍ ചെലവുകള്‍ വരാതെ എത്തിക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് സിആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയത്. അതെല്ലാം ഇവിടെ സാധാരണയായി നടക്കുന്ന കാര്യമാണെന്നും ജലീല്‍ പറഞ്ഞു. തനിക്ക് തന്ന പാക്കറ്റുകള്‍ സുരക്ഷിതമാണെന്നും 31 പാക്കറ്റുകള്‍ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീല്‍ വ്യക്തമാക്കി. ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം വന്നതെന്നും ഖുറാന്‍ വന്നത് ഡിപ്ലോമാറ്റിക് കാര്‍ഗോയിലാണെന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്ത വിവരം പുറത്തുവിടരുതായിരുന്നെന്ന് ജലീല്‍ പറഞ്ഞു. വിവരം ശേഖരിച്ചത് രഹസ്യമാക്കി വെക്കേണ്ടതായിരുന്നു. ഇഡിയുടെ പവിത്രത കാത്തു സൂക്ഷിക്കണമായിരുന്നു. ആ ചിന്ത തനിക്കുണ്ടായിരുന്നതുകൊണ്ടാണ് താന്‍ ചോദ്യം ചോദ്യം ചെയ്യല്‍ വിവരം മറച്ചുവെച്ചതെന്നും മന്ത്രി പറഞ്ഞു.
ഇഡി ആയാലും എന്‍ഐഎയും വിശ്വസ്തമായ ഏജന്‍സികളാണ്. അവര്‍ പറയുന്നില്ലെങ്കില്‍ ഞാന്‍ പറയുന്നത് ശരിയല്ല. അവരുടെ പവിത്രത കാത്തുസൂക്ഷിക്കണം. ഇഡി ചോദ്യം ചെയ്ത ശേഷം ഞാന്‍ നിഷേധിച്ചിട്ടില്ല. ഞാനായിട്ട് വെളിവാക്കുന്നത് ശരിയല്ല എന്ന് തോന്നി. മൂന്ന് മണിക്കാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇഡി സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വന്നതിന് ശേഷം ഞാന്‍ സംസാരിച്ചിട്ടുണ്ട്. വിവരം തേടിയ കാര്യം സമ്മതിച്ചിട്ടുണ്ട്.
എന്‍ഐഎ പറഞ്ഞ സമയത്തിന് മണിക്കൂറുകള്‍ നേരത്തേ എത്തിയെന്ന് പറഞ്ഞത് ശരിയല്ല. നോട്ടീസില്‍ പത്തുമണിയാണെങ്കിലും നിങ്ങളുടെ സൗകര്യം അനുസരിച്ച് സമയം മാറ്റാമെന്ന് എന്‍ഐഎ പറഞ്ഞിരുന്നു. ആറേ കാലിന് തന്നെ വിവരശേഖരണം തുടങ്ങിയിരുന്നു. ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സിക്ക് തനിക്കെതിരെ കുറ്റം കണ്ടെത്താനാവില്ലെന്ന് ജലീല്‍ പറയുന്നു .
എന്നാല്‍, അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ താങ്കളുടെ പേര് ഉണ്ടായാല്‍ രാജി വെക്കുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജലീല്‍ മറുപടി പറയാന്‍ തയ്യാറായില്ല. ഒരു ഏജന്‍സിയുടെയും റിപ്പോര്‍ട്ടില്‍ തന്റെ പേര് പരാമര്‍ശിക്കില്ല എന്ന മറുപടി ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് മുസ്ലിം ലീഗിന്റെ കോട്ട തകര്‍ത്തതുകൊണ്ടാണ് തനിക്കെതിരായ ലീഗിന്റെ പക തീരാത്തതെന്ന് ജലീല്‍ പ്രതികരിച്ചു. അവരെ സംബന്ധിച്ച് താന്‍ അവരുടെ കസ്തൂരി മാമ്പഴം കൊത്തിക്കൊണ്ടുപോയ കാക്കയാണ്. കൊട്ടക്കൈലോളം പോന്ന ഒരു ചെക്കന്‍ അത് ചെയ്തതിലുള്ള ദേഷ്യമാണ് അവര്‍ക്ക് തന്നോടെന്നും ജലീല്‍ പറഞ്ഞു.
'മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം 2016ല്‍ പികെ കുഞ്ഞാലിക്കുട്ടിയെ ഞാന്‍ തോല്‍പിച്ചു എന്നത് ലീഗ് ഉള്ളയിടത്തോളം കാലം മറക്കില്ല. കാരണം ആ നിയോജക മണ്ഡലം ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്നു. മലപ്പുറം ജില്ലയിലെ ഓരോ സീറ്റും ലീഗിന് കസ്തൂരി മാമ്പഴമായിരുന്നു. അതാണ് അവരുതന്നെ വിശേഷിപ്പിച്ച കൊട്ടക്കൈലോളം പോന്ന ഒരു ചെക്കന്‍, ഒരു കാക്ക കൊത്തിക്കൊണ്ടുപോയത്'ജലീല്‍ പറഞ്ഞു. തന്റെ മന്ത്രിസ്ഥാനം ഏതെങ്കിലും ലോബിയിങിന്റെ ഭാഗമായി കിട്ടിയതല്ല. പാര്‍ട്ടി തീരുമാനമെടുത്ത് തന്നതാണെന്നും ജലീല്‍ പറഞ്ഞു.