Sorry, you need to enable JavaScript to visit this website.

കേരള വാഴ്‌സിറ്റിയിലെ വിവാദ നിയമനം; കേസ് എഴുതിത്തള്ളാൻ നീക്കം

തിരുവനന്തപുരം- കേരള സർവകലാശാലയിൽ നടന്ന വിവാദ അസിസ്റ്റന്റ് നിയമനത്തിന് ഉത്തരവാദികളെ പ്രതികളാക്കി തിരുവനന്തപുരം  വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസ് എഴുതിത്തള്ളാൻ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി. 
കോവിഡ് കാലത്ത് അതീവ രഹസ്യമായാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. 2008 ലാണ് വിവാദ അസിസ്റ്റന്റ് നിയമനം കേരള സർവകലാശാലയിൽ നടന്നത്. നിയമനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് കെ.എസ്.യു സെനറ്റ് അംഗമായിരുന്ന സുജിത്. എസ്. കുറുപ്പ് ലോകായുക്തയിൽ പരാതി ഫയൽ ചെയ്തു. ഒ.എം.ആർ. ഉത്തരകടലാസ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്തോടെ നിയമന തിരിമറി പുറത്താവുകയായിരുന്നു. ഇത് വലിയ രാഷ്ട്രിയസമരങ്ങൾക്ക് കാരണമായി.


അസിസ്റ്റന്റ് നിയമന അഴിമതിക്കെതിരെ പരാതി നൽകിയ നിലവിലെ  നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത്. എസ്. കുറുപ്പിന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് കേസ് എഴുതിത്തള്ളാൻ റിപ്പോർട്ട് നൽകിയതെന്ന് ആരോപണമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ  ഡിവൈ.എസ്.പി, എൻ. അബ്ദുൽ റഷീദ് സർവീസിൽനിന്ന് റിട്ടയർ ചെയ്യുന്നതിന് തലേന്നാളാണ് കേസ് എഴുതി തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.


ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്കുകൾ രേഖപ്പെടുത്തിയ കമ്പ്യൂട്ടർ  ഇല്ലാതാക്കിയും പാർട്ടിക്കാർക്കും ബന്ധു ജനങ്ങൾക്കും അസിസ്റ്റന്റ് നിയമനം നൽകാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേരള മുൻ വൈസ് ചാൻസലർ ഡോ. എം.കെ. രാമചന്ദ്രൻ നായർ,  പ്രോ-വൈസ് ചാൻസലർ ഡോ. വി. ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളും സി.പി.എം നേതാക്കളുമായ അഡ്വ. എ.എ, റഷീദ്, എം.പി. റസ്സൽ, കെ.എ. ആൻഡ്രൂ, പരേതനായ ബി.എസ്. രാജീവ് എന്നിവരെ പ്രതികളാക്കി 2014 ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കുറ്റപത്രം തയാറാക്കി വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിച്ചിരുന്നു. 


ഈ നടപടി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് വിജിലൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കുകയായിരുന്നു. 
നിലവിലെ പ്രതികളോടൊപ്പം ജോലിലഭിച്ച എല്ലാ പേരെയും പ്രതികളാക്കണമെന്നും ഒ.എം.ആർ നഷ്ടപ്പെട്ടതിനു ഉത്തരവാദികളെ കണ്ടെത്തണമെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും ജസ്റ്റിസ് കെമാൽ പാഷ 2016 സെപ്റ്റംബറിൽ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാൻ എൽ.ഡി.എഫ് സർക്കാർ നീങ്ങിയെങ്കിലും നിയമോപദേശം അനുകൂലമല്ലാത്തതുകൊണ്ട് അപ്പീൽ നൽകുവാനുള്ള നീക്കം ഉപേക്ഷിച്ചു. തുടർന്നാണ് ക്രൈം ബ്രാഞ്ച് കേസ് എഴുതിത്തള്ളാൻ തീരുമാനിച്ചത്.
നിയമനങ്ങളിലും റാങ്ക് പട്ടിക തയാറാക്കിയതിലും വ്യാപകക്രമക്കേടും അധികാര ദുർവിനിയോഗവും അഴിമതിയും നടന്നുവെന്നും ഉത്തരവാദികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും റാങ്ക് പട്ടിക റദ്ദാക്കണമെന്നും യൂനിവേഴ്‌സിറ്റി നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിടണമെന്നും ലോകായുക്ത ജസ്റ്റിസ് കൃഷ്ണൻ നായരും, ഹൈക്കോടതി നിയമിച്ച ജഡ്ജ് സുകുമാരൻ കമ്മിഷനും ലോകായുക്ത ജസ്റ്റിസ് ഏ ശശിധരനും വെവ്വേറെ റിപ്പോട്ടുകളിലൂടെ വിധിച്ചിരുന്നു.


ഈ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ വി.സി ഉൾപ്പടെയുള്ളവർക്കെതിരെ  പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും യൂനിവേഴ്‌സിറ്റി അനധ്യാപക നിയമങ്ങൾ പി.എസ്.സിയ്ക്ക് വിടാനും യു.ഡി.എഫ്.സർക്കാർ തീരുമാനിച്ചു. നിയമനങ്ങൾ റദ്ദാക്കുന്നതിനെതിരെ നിയമനം ലഭിച്ചവർ ഹൈക്കോടതിയെ സമീപ്പിച്ചു. കമ്മീഷനുകളുടെ കണ്ടെത്തലുകൾ ഒന്നും  പരാമർശിക്കാതെ, മാനുഷിക പരിഗണയിൽ നിയമനങ്ങൾ സാധൂകരിക്കാൻ കോടതി വിധിച്ചു. വിധിക്കെതിരായ അപ്പീൽ ഹരജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണയിലാണ്.
കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് തങ്ങളുടെ നിസ്സഹായത വിജിലൻസ്  കോടതിയിൽ ബോധ്യപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിക്ക് സമാനമായി നമ്മുടെ സംസ്ഥാനത്തുനടന്ന  കേരള യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനതട്ടിപ്പ് സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് അവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ മുൻ സെനറ്റ് അംഗം സുജിത് കുറുപ്പ് പറഞ്ഞു.
 

Latest News