ന്യൂദൽഹി-പ്രതിരോധ മേഖലയിൽ,ഓട്ടമാറ്റിക് റൂട്ടിനു കീഴിൽ വരുന്ന നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി കേന്ദ്ര സർക്കാർ 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി. വിദേശനിക്ഷേപകരെ ആകർഷിക്കാനാണ് ഇതെന്ന് ഡിപ്പാർട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) അറിയിച്ചു.
എന്നാൽ ശക്തമായ പരിശോധനകൾക്കുശേഷം മാത്രമേ വിദേശനിക്ഷേപം സ്വീകരിക്കൂ എന്നും ദേശസുരക്ഷയെ ബാധിക്കുമോയെന്ന ആശങ്ക വന്നാൽ ഏതു വിദേശനിക്ഷേപവും പുനഃപരിശോധിക്കാനുള്ള അധികാരം സർക്കാരിന്റെ കൈവശമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
നിലവിലെ നയം അനുസരിച്ച് പ്രതിരോധ മേഖലയലെ വിദേശത്തുനിന്നുള്ള നിക്ഷേപം 100 ശതമാനമാക്കിയിരുന്നു. എന്നാൽ ഓട്ടമാറ്റിക് റൂട്ടിലേത് 49% ആയി നിലനിർത്തിയിരിക്കുകയായിരുന്നു. ഓട്ടമാറ്റിക് റൂട്ടിൽ ഇതിൽക്കൂടുതൽ വേണമെങ്കിൽ സർക്കാരിന്റെ അനുമതി നിർബന്ധമാക്കുകയും ചെയ്തിരുന്നു. പുതിയ ഇളവുകൾ ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെ്‌നറ് ആക്ട്) നോട്ടിഫിക്കേഷൻ വന്നതിനു പിന്നാലെ പ്രാബല്യത്തിൽ വരും.