Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്നുള്ള കയറ്റുമതി 53 ശതമാനം തോതിൽ കുറഞ്ഞു

റിയാദ് - ഈ വർഷം രണ്ടാം പാദത്തിൽ സൗദി അറേബ്യയുടെ കയറ്റുമതി 53 ശതമാനം തോതിൽ കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ പ്രത്യാഘാതങ്ങളാണ് കയറ്റുമതിയെയും  ബാധിച്ചത്. രണ്ടാം പാദത്തിൽ 117.1 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 2019 ൽ ഇതേ കാലയളവിൽ കയറ്റുമതി 252.6 ബില്യൺ റിയാലായിരുന്നു. രണ്ടാം പാദത്തിൽ എണ്ണ കയറ്റുമതിയിൽ 61.8 ശതമാനം കുറവ് രേഖപ്പെടുത്തി. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ എണ്ണ കയറ്റുമതിയിൽ 121 ബില്യൺ റിയാലിന്റെ കുറവാണുണ്ടായത്. 


രണ്ടാം പാദത്തിൽ ആകെ കയറ്റുമതിയിൽ എണ്ണ കയറ്റുമതി 63.8 ശതമാനമായി കുറഞ്ഞു. 2019 ൽ ഇത് 77.5 ശതമാനമായിരുന്നു. ഈ വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ കയറ്റുമതി 40.8 ശതമാനം തോതിൽ കുറഞ്ഞു. കയറ്റുമതിയിൽ 80.7 ബില്യൺ റിയാലിന്റെ കുറവാണുണ്ടായത്. 
കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി 25.5 ശതമാനം തോതിൽ കുറഞ്ഞു. രണ്ടാം പാദത്തിൽ 42.3 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ പെട്രോളിതര കയറ്റുമതിയിൽ 5.5 ബില്യൺ റിയാലിന്റെ കുറവ് രേഖപ്പെടുത്തി. പെട്രോളിതര കയറ്റുമതിയിൽ 31.9 ശതമാനം പ്ലാസ്റ്റിക്കും കൃത്രിമ റബറുമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ പ്ലാസ്റ്റിക്, റബർ കയറ്റുമതി 26.2 ശതമാനം തോതിൽ കുറഞ്ഞു. 
രണ്ടാം പാദത്തിൽ ഇറക്കുമതി 22.8 ശതമാനം തോതിൽ കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പാദത്തിൽ 117 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. 2019 രണ്ടാം പാദത്തിൽ ഇറക്കുമതി 151.8 ബില്യൺ റിയാലായിരുന്നു. മൂന്നു മാസത്തിനിടെ ഇറക്കുമതിയിൽ 34.6 ബില്യൺ റിയാലിന്റെ കുറവ് രേഖപ്പെടുത്തി. ഈ വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ ഇറക്കുമതിയിൽ 6.9 ബില്യൺ റിയാലിന്റെയും കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.


ഈ വർഷം ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ വിദേശ വ്യാപാരം 556.2 ബില്യൺ റിയാലായി കുറഞ്ഞു. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ ഇത് 783.4 ബില്യൺ റിയാലായിരുന്നു. ആറു മാസത്തിനിടെ വിദേശ വ്യാപാരത്തിൽ 29 ശതമാനം കുറവ് രേഖപ്പെടുത്തി. വിദേശ വ്യാപാരത്തിൽ 227.2 ബില്യൺ റിയാലിന്റെ കുറവാണുണ്ടായത്. ഈ വർഷം ആദ്യ പകുതിയിൽ വിദേശ വ്യാപാരത്തിൽ സൗദി അറേബ്യ 73.7 ബില്യൺ റിയാലിന്റെ മിച്ചം നേടി. കഴിഞ്ഞ കൊല്ലം ആദ്യത്തെ ആറു മാസത്തിനിടെ വിദേശ വാണിജ്യ മിച്ചം 222.2 ബില്യൺ റിയാലായിരുന്നു. ആറു മാസത്തിനിടെ വിദേശ വാണിജ്യ മിച്ചം 66.8 ശതമാനം (148.5 ബില്യൺ റിയാൽ) തോതിൽ കുറഞ്ഞു. 


ആറു മാസത്തിനിടെ കയറ്റുമതി 37.4 ശതമാനം തോതിൽ കുറഞ്ഞു. ഇക്കാലയളവിൽ കയറ്റുമതി 315 ബില്യൺ റിയാലായിരുന്നു. 2019 ആദ്യ പകുതിയിൽ കയറ്റുമതി 502.8 ബില്യൺ റിയാലായിരുന്നു. ആറു മാസത്തിനിടെ കയറ്റുമതിയിൽ 187.9 ബില്യൺ റിയാലിന്റെ കുറവാണുണ്ടായത്. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ ഇറക്കുമതി 14 ശതമാനം തോതിലാണ് കുറഞ്ഞത്. ഇറക്കുമതിയിൽ 39.4 ബില്യൺ റിയാലിന്റെ കുറവുണ്ടായി. ഈ കൊല്ലം ആദ്യ പകുതിയിൽ ഇറക്കുമതി 241.2 ബില്യൺ റിയാലും 2019 ആദ്യ പകുതിയിൽ ഇറക്കുമതി 280.6 ബില്യൺ റിയാലുമായിരുന്നു. 

Latest News