ദമാം - കാർ പോളിഷിംഗ് മേഖലയിൽ കഴിവു തെളിയിച്ച് വിസ്മയമായി മാറിയിരിക്കുകയാണ് സൗദി യുവതി സഹ്‌റാ ഹമാദ. സൗദിയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന ആദ്യ വനിതയാണ് സഹ്‌റ. കാർ പോളിഷിംഗ്, കൂളിംഗ് ഫിലിം ഒട്ടിക്കൽ മേഖലയിലാണ് ഇവർ പ്രവർത്തിക്കുന്നത്.
വ്യത്യസ്തമായ തൊഴിൽ മേഖലയിൽ പുതിയ പരീക്ഷണവും അനുഭവവും ആഗ്രഹിച്ചാണ് കാർ പോളിഷിംഗ് തെരഞ്ഞെടുത്തതെന്ന് സഹ്‌റാ ഹമാദ പറയുന്നു.
പോളിഷിംഗ്, അപ്‌ഹോൾസ്റ്ററി വർക്ക്, കൂളിംഗ് ഫിലിം ഒട്ടിക്കൽ അടക്കം കാറുകൾ മോടിപിടിപ്പിക്കുന്നതിനുള്ള ജോലികൾക്ക് വരെ കാറുകൾ സ്വീകരിക്കാൻ താൻ ഒരുക്കമാണ്.
പഠനം പൂർത്തിയായ ശേഷം ജോലി ലഭിക്കുന്നതും കാത്ത് വീട്ടിൽ കുത്തിയിരിക്കാതെ ജോലിക്കു വേണ്ടി അന്വേഷണം നടത്തുകയായിരുന്നു. പ്‌ളംബിംഗും ഇലക്ട്രിക്കൽ ജോലികളും അടക്കം മറ്റു പല തൊഴിൽ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം നിലയിൽ സ്ഥാപനം ആരംഭിക്കാനും മറ്റു യുവതികൾക്കു മുന്നിൽ പുതിയ തൊഴിൽ മേഖല തുറക്കാനുമാണ് കാർ പോളിഷിംഗ്, കൂളിംഗ് ഫിലിം ഒട്ടിക്കൽ അടക്കമുള്ള ജോലികൾ വശമാക്കിയതെന്നും സഹ്‌റാ ഹമാദ പറയുന്നു.
പുതിയ മേഖല ആസ്വാദ്യകരമാണെന്ന് ബോധ്യപ്പെട്ടതോടെ ഇതിൽ തുടരാൻ താൻ തീരുമാനിക്കുകയായിരുന്നു -അവർ പറഞ്ഞു.
വനിതകൾ നടത്തുന്ന കാർ പോളിഷിംഗ് സെന്റർ സൗദിയിലും മേഖലയിലും വേറിട്ട കാഴ്ചയാണെന്ന് പദ്ധതി അഡ്മിനിസ്‌ട്രേറ്റീവ് പ്രതിനിധി ദിയാ അൽതകിയ പറഞ്ഞു. ലേഡീസ് കാർ പോളിഷിംഗ് സെന്റർ തുടക്കത്തിൽ ഏറെ പ്രയാസങ്ങൾ നേരിട്ടു. കാർ പോളിഷിംഗ് സെന്ററിൽ ജോലി ചെയ്യാൻ സന്നദ്ധരായ വനിതകളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. കാര്യങ്ങൾ വിശദീകരിച്ചു നൽകിയതിലൂടെ ആശയത്തിന് സ്വീകാര്യത ലഭിക്കുകയായിരുന്നു. പുരുഷന്മാരെ പോലെ ഏതു മേഖലയിലും വിജയിക്കാൻ സാധിക്കുമെന്ന് സൗദി വനിതകൾ തെളിയിക്കുന്നതാണ് പുതിയ പദ്ധതിയെന്നും ദിയാ അൽതകിയ പറഞ്ഞു.