Sorry, you need to enable JavaScript to visit this website.

അനുവാദം ചോദിക്കാതെ വീട്ടില്‍ കയറിയെന്നാരോപിച്ച് മധ്യവയസ്‌കനെ തുപ്പല്‍ നക്കിച്ചു

പട്ന- അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നാരോപിച്ച് ബിഹാറിലെ നളന്ദയില്‍ മധ്യവയസ്‌കനെ പിടികൂടി തറയില്‍ തുപ്പിച്ച ശേഷം അത് നക്കിയെടുപ്പിച്ചു. ഇതു കൂടാതെ സ്ത്രീകളുടെ വക ചെരിപ്പുകൊണ്ടുള്ള അടിയും ഇദ്ദേഹത്തിന് ശിക്ഷയായി നല്‍കി.
 
പ്രദേശത്തെ സ്വാധീനമുള്ള വ്യക്തിയുടെ വീട്ടില്‍ പുകയില ചോദിച്ചു ചെന്നതിനാണ് 54-കാരനും ബാര്‍ബറുമായ മഹേഷ് താക്കൂറിനെ വീട്ടുകാര്‍ ചേര്‍ന്ന് പ്രാകൃത ശിക്ഷയ്ക്കു വിധേയനാക്കിയത്.
 
പുകയില വാങ്ങാനാണ് സുരേന്ദ്ര യാദവ് എന്നയാളുടെ വീട്ടിലേക്ക് താക്കൂര്‍ പോയത്. ഈ സമയം വീട്ടില്‍ പുരുഷന്‍മാര്‍ ഉണ്ടായിരുന്നില്ല. നയി സമുദായക്കാരനായ താക്കൂര്‍ ഗ്രാമത്തില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്നയാളാണ്. സുരേന്ദ്ര പ്രദേശത്ത് സ്വാധീനമുള്ള വ്യക്തിയുമാണ്- നളന്ദ ജില്ലാ മജിസ്ട്രേറ്റ് എസ് എം ത്യാഗരാജന്‍ പറഞ്ഞു.
 
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട അധികാരികളെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. അനുവാദം ചോദിക്കാതെ വീട്ടലിലേക്ക് കയറിയതായി താക്കുര്‍ സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.
 
ഈ പ്രാകൃതസംഭവം പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അധികൃതര്‍ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ പഞ്ചായത്ത് കൂടി താക്കൂറിനെ ശിക്ഷിക്കുകയും ചെയ്തു. താക്കൂറിനുള്ള ശിക്ഷയായി അവിടെ ഒത്തു കൂടിയ സ്ത്രീകളോട് ചെരിപ്പൂരി അടിക്കാന്‍ പഞ്ചായത്ത് നിര്‍ദേശിക്കുകയായിരുന്നു. 25 അടിയാണ് ശിക്ഷയായി വിധിച്ചത്. എന്നാല്‍ അതു പിന്നീട് അഞ്ച് അടിയായി ചുരുക്കിയെന്നും പോലീസ് പറഞ്ഞു.

Latest News